തൊടുപുഴ: ശബരി റെയിൽവേ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനായി കല്ലിട്ടു തിരിച്ചിട്ടുള്ള ഭൂ ഉടമകൾ ചേർന്ന് സംഘടന രൂപീകരിച്ച് പ്രക്ഷോഭത്തിലേക്ക്. ലാൻഡ് ഓണേഴ്സ് അസോസിയേഷൻ ഓഫ് ശബരി റെയിൽവേ പ്രൊജക്ട് എന്ന പേരിൽ 50-ഓളം ഭൂഉടമകൾ ചേർന്നാണ് സർക്കാർ രജിസ്ട്രേഷനോടെ സംഘടന രൂപീകരിക്കുന്നത്. രജിസ്ട്രേഷൻ ഇന്നു തൊടുപുഴയിൽ നടത്തും.
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ജനപ്രതിനിധികൾ രക്ഷാധികാരികളും നാലു ജില്ലകളിലെ ശബരി റെയിൽവേ ആക്ഷൻ കൗണ്സിൽ ഭാരവാഹികൾ ക്ഷണിതാക്കളുമായാണ് സംഘടന രജിസ്റ്റർ ചെയ്യുന്നത്. അങ്കമാലി, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, മീനച്ചിൽ താലൂക്കുകളിലായി 1500-ഓളം ഭൂഉടമകളാണുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ഭൂ ഉടമകളെക്കൂടി അംഗങ്ങളായി ചേർത്ത് സംഘടന വിപുലീകരിക്കും.
ശബരി റെയിൽവേ പദ്ധതിക്കായി 4-നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് 22 വർഷം മുന്പാണ് സ്ഥലം കല്ലിട്ട് തിരിച്ചത്. എന്നാൽ നാളിതുവരെയായിട്ടും പദ്ധതി മുന്നോട്ടുപോകാത്തതിനാൽ ഭൂഉടമകൾ കടുത്തദുരിതമാണ് അനുഭവിക്കുന്നത്. നിരവധി നിവേദനങ്ങൾ സമർപ്പിക്കുകയും സമരങ്ങൾ നടത്തുകയും ചെയ്തിട്ടും ഫലംകാണാത്ത സാഹചര്യത്തിലാണ് ഭൂഉടമകൾ സംഘടന രൂപീകരിക്കാൻ തീരുമാനിച്ചത്. നേരത്തെ റെയിൽ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനായി തുറന്ന ഓഫീസുകൾ അടച്ചുപൂട്ടിയിരുന്നു. പദ്ധതി ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്ന നിബന്ധനയാണ് തടസമായത്. പിന്നീട് ഇതിനു സംസ്ഥാന സർക്കാർ സമ്മതമറിയിക്കുകയും കേന്ദ്രസർക്കാരുമായി ചേർന്ന് സംയുക്ത സംരംഭമായി നിർമാണം നടത്താനും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2016 ഒക്ടോബറിൽ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പദ്ധതികളിൽ ഇടംപിടിച്ചെങ്കിലും സംസ്ഥാനസർക്കാരിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായി പദ്ധതിയിൽ നിന്നു പിൻവാങ്ങുന്നതായി കാണിച്ച് വീണ്ടും കത്ത് നൽകിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ സ്ഥലമെടുപ്പ് ഓഫീസുകൾ അടച്ചുപൂട്ടാനും നീക്കം നടക്കുന്നു. പദ്ധതി മുന്നോട്ടുപോകാത്ത സാഹചര്യത്തിൽ സ്ഥലം കൈമാറ്റം ചെയ്യാനോ,വീട് നിർമിക്കാനോ, ബാങ്ക് വായ്പയെടുക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ സംഘടന രൂപീകരിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകുന്നതോടൊപ്പം ശക്തമായ പ്രക്ഷോഭവവുമായി രംഗത്തിറങ്ങാനാണ് ഭൂഉടമകളുടെ തീരുമാനം.
ജെയിസ് വാട്ടപ്പിള്ളിൽ
ശബരി റെയിൽവേ പദ്ധതി: സംഘടന രൂപീകരിച്ച് ഭൂവുടമകൾ പ്രക്ഷോഭത്തിലേക്ക്
01:02 AM Jul 08, 2020 | Deepika.com