തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സർക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും നടന്നിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ ഏത് അന്വേഷണം നടത്തിയാലും സംസ്ഥാന സർക്കാരിനു പൂർണസമ്മതമാണ്.
വിവാദ വനിതയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സർക്കാരിനെ കളങ്കപ്പെടുത്താൻ വലിയ ശ്രമം നടക്കുകയാണെന്നും അതു വിലപ്പോകില്ലെന്നും പറഞ്ഞു. പ്രതിപക്ഷത്തിനെതിരേ അതിരൂക്ഷവിമർശനമാണു മുഖ്യമന്ത്രി അഴിച്ചു വിട്ടത്.
വിമാനത്താവളം വഴിയാണു കള്ളക്കടത്ത് നടന്നത്. വിമാനത്താവളങ്ങൾ കേന്ദ്ര സർക്കാരിനു കീഴിലുള്ളതാണ്. പാർസൽ അയച്ചത് യുഎഇ കോണ്‍സുലേറ്റിലാണ്. അതിലും സംസ്ഥാന സർക്കാരിനു പങ്കൊന്നുമില്ല. വിവാദ വനിത ഐടി വകുപ്പിനു കീഴിലുള്ള നിരവധി പ്രോജക്ടുകളിലൊന്നിൽ പ്ലേസ്മെന്റ് ഏജൻസി വഴി നിയമനം ലഭിച്ചയാളാണ്. ഇവരുടെ യുഎഇ കോണ്‍സുലേറ്റിലെയും എയർ ഇന്ത്യ സാറ്റിലെയും പ്രവൃത്തി പരിചയം കണ്ടാകാം ഇവരെ ജോലിക്കെടുത്തത്. ഇതൊന്നും സംസ്ഥാന സർക്കാരുമായി ഒരു തരത്തിലും ബന്ധപ്പെട്ടതല്ല. കേരള സർക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും നടന്നിട്ടുമില്ല.
ഒരു കുറ്റവാളിയെയും സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനില്ല. കസ്റ്റംസ് അന്വേഷണത്തിന് സർക്കാരിന്റെ എന്തെങ്കിലും സഹായം വേണമെങ്കിൽ അതു ചെയ്തു കൊടുക്കും. ഈ വനിതയുമായി ബന്ധപ്പെട്ട ഒരു കേസിൽ ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേസിൽ ഇവരെ പ്രതി ചേർക്കാം എന്നാണ് ക്രൈംബ്രാഞ്ച് നിലപാടെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു വിളിച്ചിട്ടില്ല എന്നു കസ്റ്റംസ് അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വിവാദവനിതയുമായി ബന്ധപ്പെടുത്തി എം. ശിവശങ്കറിനെതിരേ ആക്ഷേപം ഉയർന്നതു കൊണ്ടാണ് അദ്ദേഹത്തെ മാറ്റിയത്. നിയമപരമായി ഒരു പ്രശ്നവുമുണ്ടായിട്ടല്ല. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട പല പരിപാടികളിലും ഈ സ്ത്രീ മുഖ്യപങ്കു വഹിച്ചിട്ടുണ്ടാകും. ഇഫ്താർ പാർട്ടിയിൽ അവർ തന്റെ അടുത്തു വന്നു സംസാരിക്കുന്നതായി ഫോട്ടോ വെട്ടി ഒട്ടിച്ചു പ്രസിദ്ധീകരിച്ചു കണ്ടു. കളങ്കപ്പെടുത്താൻ വലിയ ശ്രമമാണു നടക്കുന്നത്. ചെളിയിൽ മുങ്ങിക്കിടക്കുന്നവർ മറ്റുള്ളവരും അങ്ങനെയാകണമെന്ന് ആഗ്രഹിക്കുന്നുണ്ടാകും. തൽക്കാലം അതു സാധിച്ചു തരാനാകില്ല. ഞങ്ങൾ ആ കളരിയിലല്ല പഠിച്ചു വളർന്നത്.
തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രമാണുള്ളത്. ഏതെങ്കിലും തരത്തിൽ പുകമറ ഉയർത്തി സർക്കാരിനെ തളർത്താമെന്നാണെങ്കിൽ അതൊന്നും നടക്കുന്ന കാര്യമല്ല. ഉപ്പു തിന്നവർ ആരായാലും വെള്ളം കുടിക്കട്ടെ- മുഖ്യമന്ത്രി പറഞ്ഞു.
വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ലെന്നു മുഖ്യമന്ത്രി
01:01 AM Jul 08, 2020 | Deepika.com