തിരുവനന്തപുരം: സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽനിന്നു പുറത്തുവരാൻ സിബിഐ അന്വേഷണമാണ് ഉചിതമെന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സത്യം പുറത്തുവരണം. കേരളം മഹാമാരിയെ നേരിടുന്ന സന്ദർഭം കൂടിയാണിത്.- സോളാർ വിവാദകാലം ഓർമിപ്പിച്ചുകൊണ്ട് ഫേസ് ബുക്കിൽ ഉമ്മൻ ചാണ്ടി കുറിച്ചു.
ഉമ്മൻ ചാണ്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ: സ്വർണകള്ളക്കടത്തിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ വൻ വിവാദത്തിലാക്കി വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിൽ 2013ൽ ഉണ്ടായ സോളാർ വിവാദം ഓർത്തുപോയി. അതിന്റെ കേന്ദ്രബിന്ദു ഞാനായിരുന്നല്ലോ.
സോളാർ ഇടപാടുകൊണ്ട് ഒരു രൂപപോലും സർക്കാരിനു നഷ്ടമുണ്ടായില്ല. ഒരു രൂപയുടെ ആനുകൂല്യം തട്ടിപ്പുനടത്തിയ കന്പനിക്കു സർക്കാർ നല്കിയിട്ടില്ല. തട്ടിപ്പിന് ഇരയായവരുടെ പരാതി അനുസരിച്ച് വഞ്ചനാക്കുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തു.
2006ലെ ഇടതുസർക്കാർ ഇതേ കന്പനി തട്ടിപ്പു നടത്തിയപ്പോൾ കേവലം സിവിൽ കേസ് മാത്രമേ എടുത്തിട്ടുള്ളു. വിവാദ വ്യക്തിയുമായി മൂന്നു പേർ ടെലിഫോണിൽ സംസാരിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഉണ്ടായ പരാതി. മൂന്നു പേരെയും ജോലിയിൽ നിന്ന് ഒഴിവാക്കി. എന്നിട്ടും ഇടതുപക്ഷം സമരവുമായി മുന്നോട്ടുപോയി. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങളിൽ സന്തോഷിക്കുന്നില്ല. പക്ഷേ, അന്നത്തെ ആരോപണങ്ങളോടും അതിനോടുള്ള സർക്കാരിന്റെ സമീപനവും ഇന്നത്തെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങൾ തിരിച്ചറിയുമെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
സോളാർ വിവാദം ഓർമിപ്പിച്ച് ഉമ്മൻ ചാണ്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്
01:01 AM Jul 08, 2020 | Deepika.com