തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ അന്വേഷണം തന്നിലേക്ക് എത്തുമോയെന്നു മുഖ്യമന്ത്രി പിണറായി വിജയനു സംശയമുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേസിലെ മുഖ്യ ആസൂത്രകയുമായി ബന്ധമുണ്ടെന്നു ഗുരുതര ആരോപണം നേരിടുന്ന എം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി സ്ഥാനങ്ങളിൽ നിന്നും മാറ്റിയതു വഴി പ്രതിപക്ഷമുന്നയിച്ചിട്ടുള്ള എല്ലാ ആരോപണവും മുഖ്യമന്ത്രി ശരിവയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങൾ ദുരൂഹമാണ്. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണംകൊണ്ടു മാത്രമെ വസ്തുതകൾ പുറത്തു വരികയുള്ളു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷമുന്നയിച്ച ഓരോ ആരോണപണവും ഉയർന്നവന്നപ്പോൾ ശിവശങ്കറിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സ്പ്രിങ്ക്ളർ അഴിമതി വന്നപ്പോൾ ശിവശങ്കറിന്റെ പങ്ക് വ്യക്തമായി സൂചിപ്പിച്ചതാണ്. അന്നു മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്ന നടപടിയാണു സ്വീകരിച്ചത്. ബെവ്കോ ആപ്പുമായി ബന്ധപ്പെട്ട അഴിമതി ചൂണ്ടിക്കാണിച്ചപ്പോഴും ഇതായിരുന്നു സ്ഥിതി. ഇ-മൊബിലിറ്റി പദ്ധതി അഴിമതിയിലും മുഖ്യമന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിക്കുകയായിരുന്നു. ഇപ്പോൾ കാര്യങ്ങൾ തന്നിലേക്കു നീങ്ങുന്നു എന്നുളള ഭയം കൊണ്ടാണു ശിവശങ്കറിനെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയാറായത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി കള്ളക്കടത്ത് കേസിലെ പ്രതിയെ രക്ഷിക്കാൻ ഔദ്യേഗിക പദവി ദുരുപയോഗം ചെയ്യുന്പോൾ അതിന്റെ പൂർണമായ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനിൽ തന്നെയാണ് എത്തിച്ചേരുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അന്വേഷണം തന്നിലേക്കു എത്തുമോയെന്നു മുഖ്യമന്ത്രിക്കു സംശയം: ചെന്നിത്തല
01:01 AM Jul 08, 2020 | Deepika.com