തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും ഇടപെടലുകളെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഈയാവശ്യമുന്നയിച്ച് സംസ്ഥാനവ്യാപകമായി ബൂത്ത് തലത്തിൽ ഇന്നു കോണ്ഗ്രസ് പ്രതിഷേധ ധർണ സംഘടിപ്പിക്കും.
ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് എന്ന വനിതയെ ഐടി വകുപ്പിൽ ഉന്നത പദവിയിൽ എങ്ങനെ നിയമിച്ചു എന്നും എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നൽകിയതെന്നും മുഖ്യമന്ത്രി വിശദീകരിക്കണം. സംസ്ഥാനത്തെ പല ഉന്നത ഉദ്യോഗസ്ഥരുടെ ഗൾഫ് യാത്രകളിലും സ്വപ്ന സുരേഷ് അനുഗമിച്ചിട്ടുണ്ട്. ഐബിയുടേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും നിരീക്ഷണത്തിലുള്ള വ്യക്തിയാണ് സ്വപ്ന. കള്ളക്കടത്തിന്റെ മുഴുവൻ രഹസ്യങ്ങളും പുറത്ത് കൊണ്ടുവരാൻ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂ. രാജ്യത്തിന്റെ സന്പത്ത് വ്യവസ്ഥയെ തകർക്കുന്ന ഒരു സമാന്തര സന്പദ് വ്യവസ്ഥയാണ് ഇവിടെ വളരുന്നത്. അതിന്റെ കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസാണെന്നത് ഭയാനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെടുന്നത്. ബിജെപി കേരളത്തിൽ ചുവുടറപ്പിക്കാനായി സിപിഎമ്മുമായി ബന്ധപ്പെട്ട് ഈ കേസിൽ കള്ളക്കളി നടത്തരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.
സിബിഐ അന്വേഷണം വേണമെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ
01:01 AM Jul 08, 2020 | Deepika.com