തിരുവനന്തപുരം: കേരളത്തിൽ ഭൂരിപക്ഷം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ ഉറവിടം കണ്ടെത്താനാവാത്ത കേസുകൾ 40 ശതമാനമാണ്. എന്നാൽ, കേരളത്തിലെ മൊത്തം കേസുകളുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഉറവിടം കണ്ടെത്താൻ കഴിയാതെയുള്ളത്.
കേരളത്തിൽ ജൂണ്‍ 30 വരെയുണ്ടായ 4442 കേസുകളിൽ 166 കേസുകളുടെ ഉറവിടമാണ് ആരംഭത്തിൽ അറിയാൻ സാധിക്കാതിരുന്നത്. ഇതിൽ 125 കേസുകളുടെ ഉറവിടം പിന്നീട് കണ്ടെത്തി. 41 കേസുകളുടെ ഉറവിടമാണ് ഇനി കണ്ടെത്താനുള്ളത്. ഇതിൽ 23 കേസുകളിലെ ഉറവിടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ഇത് ഉടനെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. 18 കേസുകളുടെ ഉറവിടം ഇപ്പോഴും അജ്ഞാതമാണ്.
തിരുവനന്തപുരം, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളിൽ മൂന്നു വീതം കേസുകളുടെയും കൊല്ലം, ഇടുക്കി ജില്ലകളിൽ രണ്ടു വീതവും തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഓരോ കേസിന്റെയുമാണ് ഉറവിടം അജ്ഞാതമായി തുടരുന്നത്. മറ്റു ജില്ലകളിൽ ഉറവിടം കണ്ടെത്താനാവാത്ത കേസുകളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ സന്പർക്കത്തിലൂടെ രോഗബാധയുണ്ടായത് 674 പേർക്കാണ്. സന്പർക്ക രോഗബാധ ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിലാണ്-109. കാസർഗോഡ്-93, തൃശൂർ-72, മലപ്പുറം-68, തിരുവനന്തപുരം-62 എന്നീ ജില്ലകളിലാണ് ഇതിനു പുറമെ സന്പർക്ക രോഗബാധ കൂടുതലുള്ളത്.
തിരുവനന്തപുരത്ത് സന്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ പലതിന്റേയും ഉറവിടം കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
ഭൂരിപക്ഷം കേസുകളുടെയും ഉറവിടം കണ്ടെത്തി: മുഖ്യമന്ത്രി
12:57 AM Jul 07, 2020 | Deepika.com