തിരുവനന്തപുരം: 1965 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗുമായി സിപിഎം സഖ്യമുണ്ടാക്കിയിട്ടില്ലെന്നു മുഖ്യമന്ത്രി. സിപിഎം സ്ഥാനാർഥികളിൽ പലരും ജയിലിൽ കിടന്നുകൊണ്ടാണ് അന്നു നോമിനേഷൻ നൽകിയത്.
ചുരുക്കം നേതാക്കൾ മാത്രമാണു പുറത്തുണ്ടായിരുന്നത്. കോണ്ഗ്രസിന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലുള്ള ഇടതുപക്ഷ പാർട്ടികളുമായി യോജിച്ചു മത്സരിക്കണം എന്ന നിലപാടാണു സിപിഎം സ്വീകരിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ അന്ന് സിപിഐ, ആർഎസ്പി എന്നീ പാർട്ടികളുമായി യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നു തീരുമാനിച്ചു. പക്ഷേ ആർഎസ്പിയും സിപിഐയും ഇക്കാര്യത്തിൽ യോജിപ്പ് പ്രകടമാക്കിയില്ല. അതിനാൽ സിപിഎം യോജിപ്പില്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ടു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സിപിഎമ്മിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജനങ്ങൾ തെരഞ്ഞെടുത്തു. സിപിഐക്ക് യഥാർഥത്തിൽ കിട്ടിയത് വളരെ കുറച്ച് സീറ്റുകൾ മാത്രമാണ്. അക്കാര്യം എല്ലാവർക്കും ഓർമയുള്ളതാണ്. ഭൂരിഭാഗം സീറ്റുകളിലും പ്രധാന പാർട്ടികളുടെ സ്ഥാനാർഥികളുമായി സിപിഎം സ്ഥാനാർഥികൾക്ക് ഏറ്റുമുട്ടേണ്ടി വന്നു.
മുസ്ലിം ലീഗിനു സ്വാധീനമുണ്ടായിരുന്ന പല മണ്ഡലങ്ങളിലും ലീഗും സിപിഎമ്മും തമ്മിലായിരുന്നു പ്രധാന മത്സരം. മലപ്പുറം മേഖലയിൽ മങ്കട, പെരിന്തൽമണ്ണ എന്നീ മണ്ഡലങ്ങളിൽ ലീഗ് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ് സിപിഎം സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. മലപ്പുറത്തും കുറ്റിപ്പുറത്തും ലീഗ് സ്ഥാനാർഥികൾ ജയിച്ചപ്പോൾ സിപിഎം സ്ഥാനാർഥികൾ രണ്ടാമതെത്തിയെന്നു മുഖ്യമന്ത്രി തെരഞ്ഞെടുപ്പു ചരിത്രം ചൂണ്ടിക്കാട്ടി വിശദീകരിച്ചു.
ബാക്കി കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാം. പലർക്കും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. 65 ലെ രാഷ്ട്രീയ പാഠം പിന്നീട് എല്ലാ രാഷ്ട്രീയപാർട്ടികൾക്കും ശരിയായ രീതിയിൽ ഉൾകൊള്ളാനായി എന്നതാണു വസ്തുത. അതിന്റെ ഭാഗമായി പിന്നീടുള്ള സഖ്യരൂപീകരണങ്ങൾക്ക് അത് ഒരു അടിത്തറയായി മാറി. ഇതാണു യഥാർഥത്തിൽ സംഭവിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ലീഗുമായി സിപിഎം സഖ്യമുണ്ടാക്കിയിട്ടില്ല: പിണറായി വിജയൻ
12:36 AM Jul 07, 2020 | Deepika.com