കൊച്ചി: കോവിഡ് ഭീഷണിയെത്തുടര്‍ന്ന് നാട്ടിലേക്കു മടങ്ങേണ്ടിവന്ന പ്രവാസികളുടെ ശമ്പളക്കുടിശികയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. ഗൗരവമേറിയ വിഷയമാണ് ഹര്ജിക്കാരന് ഉന്നയിച്ചിട്ടുള്ളതെന്ന് വാക്കാല്‍ പറഞ്ഞ ഹൈക്കോടതി ഭരണഘടനയ്ക്കും അന്താരാഷ്ട്ര ഉടമ്പടികള്‍ക്കും അനുസൃതമായി ഇതിനുള്ള പദ്ധതികള്‍ വേണമെന്നും അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടു വിശദീകരണം തേടിയത്.
ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയവെ പല കാരണങ്ങളാല്‍ നിരവധി ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ട്. ഇവരുടെ ഉറ്റവര്‍ക്ക് ലഭിക്കേണ്ട ഇന്‍ഷ്വറന്‍സ് തുകയുള്‍പ്പെടെ വാങ്ങി നല്കാന് സംവിധാനം വേണമെന്നും, ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനായി നിയമപരമായി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് രോഗത്തിന്റെ മറവില്‍ വിദേശരാജ്യങ്ങളില്‍ ജോലിക്കാര്‍ക്ക് കൂലി നല്‍കാതെ തട്ടിപ്പു നടത്തിയതിനെതിരേ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് ഭീഷണി വ്യാപകമായതിനെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്ന പ്രവാസികള്‍ക്ക് ശമ്പളം മുടങ്ങിയിരുന്നെന്നും ഇവര്‍ക്ക് ആ തുക ലഭ്യമാക്കാന്‍ നടപടി വേണമെന്നുമാവശ്യപ്പെട്ട് ലോയേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന സംഘടന നല്കിയ ഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്.
പ്രവാസി ആനുകൂല്യം: സര്‍ക്കാരുകളുടെ വിശദീകരണം തേടി
12:36 AM Jul 07, 2020 | Deepika.com