തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ചത് ഏതു സാഹചര്യത്തിലാണെന്നു തനിക്ക് കൃത്യമായി അറിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് താൻ അറിഞ്ഞുകൊണ്ടുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
എന്ത് അസംബന്ധവും വിളിച്ചു പറയാൻ കരുത്തുള്ള നാക്ക് ഉണ്ടെന്നുവച്ച് എന്തും പറയാമെന്ന സമീപനം ബിജെപി സംസ്ഥാന പ്രസിഡന്റ് സ്വീകരിക്കരുത്. ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് എന്താണെന്ന് സംസ്ഥാനത്തെ ജനങ്ങൾക്കു ബോധ്യമുണ്ട്. തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസ്. ഇക്കാര്യം ജനങ്ങൾക്കു ബോധ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും വലിയ സ്വർണക്കടത്താണ് നടന്നത്. ഈ കേസ് ഫലപ്രദമായി അന്വേഷിക്കുന്നത് കസ്റ്റംസ് തന്നെയാണ്. അത് കൃത്യമായി അന്വേഷിക്കുമെന്നു തന്നെയാണ് കരുതുന്നത്. അതുമായി ബന്ധപ്പെട്ട് ആരെങ്കിലും രക്ഷപ്പെടുന്ന നില സ്വാഭാവികമായും ഉണ്ടാകില്ല. അത്തരം ആളുകളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരിക എന്നതാണ് പ്രധാനം. ഇത്തരം തെറ്റു ചെയ്യുന്നവർക്ക് മറ്റു ചില ദുരാരോപണങ്ങൾ ഉന്നയിച്ച് പരിരക്ഷ നൽകുന്ന സമീപനം ബിജെപി സംസ്ഥാന പ്രസിഡന്റിനെ പോലെയുള്ളവർ സ്വീകരിക്കരുത്. ആവശ്യമായ ജാഗ്രതയോടെ അന്വേഷണം മുന്നോട്ടു പോവുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ മുഴുവൻ പിന്തുണയും അന്വേഷണ ഏജൻസിക്ക് ഉണ്ടാകും.
പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ശരിയായ രീതിയിൽതന്നെ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികളെ കണ്ടെത്താനും നിയമത്തിന്റെ കരങ്ങളിൽ ഏൽപ്പിക്കാനും അന്വേഷണ സംഘത്തിനു കഴിയും എന്നുമാണ് വിശ്വസിക്കുന്നത്. ഏതെങ്കിലും ഒരു കാര്യം ഉണ്ടായാൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെയും ഒക്കെ എങ്ങനെയെങ്കിലും അതിൽ പെടുത്താൻ പറ്റുമോ എന്ന് ചിലർ ഇവിടെ ആലോചിച്ചു നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണം വന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അറിയില്ലെന്നു മുഖ്യമന്ത്രി
12:36 AM Jul 07, 2020 | Deepika.com