നെടുമ്പാശേരി: തിരുവനന്തപുരം വിമാനത്താവളം വഴി 15 കോടി രൂപ വിലവരുന്ന 30 കിലോ സ്വർണം കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ സരിത്തിനെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് എത്തിച്ച് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇയാൾക്കു പുറമേ മുൻ യുഎഇ കോൺസുലേറ്റ് പിആർഒ സ്വപ്ന സുരേഷിനും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നതാണ് കസ്റ്റംസിന് സരിത്ത് നൽകിയ മൊഴി. പിടിക്കപ്പെടുന്നതിനു മുൻപ് എട്ടു തവണ താൻ സ്വർണം കടത്തിയതായി സരിത്ത് കസ്റ്റംസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഓരോ തവണയും സരിത്തും സ്വപ്ന സുരേഷും മാറി മാറിയാണ് സ്വർണം കടത്തിയത്.
യുഎഇ കോൺസുലേറ്റിന്റെ വ്യാജരേഖകൾ ഉപയോഗിച്ച് സ്വർണം കടത്തിയിരുന്ന ഇവർ നയതന്ത്ര ബാഗേജ് ആയതിനാൽ പരിശോധിക്കാൻ അവകാശമില്ല എന്ന് പരിശോധനയ്ക്ക് എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു. യുഎഇ കോണ്‍സുലേറ്റുമായി അടുത്ത് ബന്ധമുള്ള അഞ്ചു പേര്‍ക്കു കൂടി സ്വർണക്കടത്തില്‍ പങ്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയതായാണ് വിവരം. സരിത്തിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. പ്രതികളെ ചോദ്യം ചെയ്യാന്‍ വിട്ടു നല്‍കണമെന്ന് രഹസ്യാന്വേഷണ ഏജന്‍സിയായ റോയും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
എട്ടു തവണ സ്വർണം കടത്തിയതായി സരിത്ത്
12:36 AM Jul 07, 2020 | Deepika.com