കോഴിക്കോട്: സ്വർണ കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്ത ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇപ്പോള്‍ ഒളിവിലുള്ള സ്വപ്ന സുരേഷ് നിരവധി കേസുകളിൽ പ്രതിയാണ്. അന്വേഷണം നടന്നുവരികയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥർ കള്ളക്കടത്ത് കേസിലെ പ്രതികളെ പിടിച്ചപ്പോൾ കസ്റ്റംസിന് ആദ്യ കോൾ പോയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഐടി സെക്രട്ടറി എന്തിന് കസ്റ്റംസിനെ വിളിച്ചു എന്ന് വ്യക്തമാക്കണം. പിണറായിയുടെ ഓഫീസ് മാഫിയ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഐടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും ഒത്താശയിലാണ് ഇവരെ നിയമിച്ചത്.
കോൺസുലേറ്റിൽനിന്ന് പിരിച്ചു വിട്ടവർക്ക് സിപിഎം നേതാക്കളുമായി ബന്ധമുണ്ട്. ഐടി സെക്രട്ടറി ശിവശങ്കര മേനോന് കള്ളക്കടത്തു പ്രതികളുമായി അടുത്ത ബന്ധമാണുള്ളത്. സ്വപ്ന സുരേഷിന് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിൽ ആണ് ഐടി വകുപ്പിൽ ജോലി ലഭിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണം. അന്ന് സരിതയാണെങ്കിൽ ഇന്ന് സ്വപ്ന എന്ന വ്യത്യാസം മാത്രമാണുള്ളത്. എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് മുന്നറിയിപ്പ് അവഗണിച്ചുവെന്ന് വ്യക്തമാക്കണം. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതു ചെറിയൊരു ഭാഗം മാത്രമാണ്. സിപിഎം അനുകൂലികളായ പ്രമുഖർക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിനു കള്ളക്കടത്തുമായി അടുത്ത ബന്ധം: കെ.സുരേന്ദ്രൻ
12:36 AM Jul 07, 2020 | Deepika.com