തിരുവനന്തപുരം: കേരള കോണ്ഗ്രസ് വിഷയത്തിൽ സിപിഎമ്മിനെതിരേ ആഞ്ഞടിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 1965ലെ ചരിത്രം കോടിയേരി ബാലകൃഷ്ണൻ ഒന്നുകൂടി വായിക്കുന്നതു നല്ലതാണ്. 65ൽ സിപിഎം ഒറ്റയ്ക്കല്ല മത്സരിച്ചത്. മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികളുമായി ചേർന്നാണു സിപിഎം മത്സരിച്ചത്.
വിലപേശുന്നവരെ കൂടെക്കൂട്ടി തുടർ ഭരണത്തിനുള്ള സാധ്യത ഇല്ലാതാക്കരുത്. എൽഡിഎഫിനു തുടർഭരണ സാധ്യതയുണ്ട്. അതിനു കളങ്കമുണ്ടാക്കുന്ന നിലപാടു സ്വീകരിക്കരുത്. വരുകയും പോകുകയും ചെയ്യുന്നവരെ കൂടെക്കൂട്ടിയല്ല മുന്നണി വിപുലീകരിക്കേണ്ടത്. ജനാധിപത്യശക്തികളെ ആകർഷിച്ചുകൊണ്ടാകണം മുന്നണി വിപുലീകരിക്കേണ്ടത്. ജോസ് കെ. മാണി യുഡിഎഫ് വിട്ടിട്ടുണ്ടോ? മൂന്നു മുന്നണിയുമായും വിലപേശുകയാണ് ചെയ്യുന്നത്.
യുപിഎയുടെ ഭാഗമായ എംപി സ്ഥാനവും യുഡിഎഫിന്റെ ഭാഗമായ എംഎൽഎ സ്ഥാനങ്ങളും ഇട്ടെറിഞ്ഞിട്ടു വരട്ടെ. നേരത്തെ എം.പി. വീരേന്ദ്രകുമാറിന്റെ പാർട്ടി എൽഡിഎഫിന്റെ ഭാഗമായത് യുഡിഎഫ് നൽകിയ എല്ലാ പദവികളും ഉപേക്ഷിച്ചാണ്. ഈ മാതൃകയാണ് ഇവരും പിന്തുടരേണ്ടത്. സിപിഎമ്മും സിപിഐയും പല വിഷയങ്ങളിലും നിരന്തരം ചർച്ച നടത്താറുണ്ടെങ്കിലും കേരള കോണ്ഗ്രസ് വിഷയത്തിൽ ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടർഭരണ സാധ്യത ഇല്ലാതാക്കരുതെന്നു കാനം
12:42 AM Jul 06, 2020 | Deepika.com