തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്നു സർക്കാർ പറയുന്പോഴും സന്പർക്ക രോഗബാധിതരുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം വർധിക്കുന്നതിലുളള ആശങ്ക ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി.
കുറഞ്ഞ ടെസ്റ്റിംഗ് റേറ്റും ക്വാറന്റൈൻ സംവിധാനങ്ങളിലെ അപാകതകളും സ്ഥിതിഗതികൾ രൂക്ഷമാക്കുമെന്ന സന്ദേശമാണു നൽകുന്നത്. കേരളത്തെക്കാൾ കുറവ് ആക്ടീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രതിദിന ടെസ്റ്റിംഗുകളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കുന്നു. കേരളത്തിൽ ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ടെസ്റ്റിംഗുകളുടെ എണ്ണവും വ്യാപ്തിയും വർധിപ്പിക്കേണ്ടതുണ്ട്.
ഗുണനിലവാരമുള്ള മാസ്കുകളും സാനിറ്റൈസറുകളും ജനങ്ങൾക്കു സൗജന്യമായി വിതരണം ചെയ്യുന്നതിനും സർക്കാർ നടപടി സ്വീകരിക്കണം. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളെക്കൂടി കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സജ്ജമാക്കണം.
ചികിത്സാ രക്കു മുൻകൂട്ടി നിശ്ചയിക്കണം. വിദേശത്തുനിന്നു മടങ്ങിയെത്തുന്നവർക്കുള്ള ക്വാറന്റൈൻ സംവിധാനം പര്യാപ്തമല്ല. പ്രവാസികളെ കാലവിളംബം കൂടാതെ ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടണം? മുഖ്യമന്ത്രിക്കു പ്രതിപക്ഷ നേതാവിന്റെ കത്ത്
12:25 AM Jul 06, 2020 | Deepika.com