തിരുവനന്തപുരം: ഇറ്റാലിയൻ നാവികർ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന എൻറിക്ക ലെക്സി കടൽക്കൊലക്കേസിൽ നീതി നടപ്പായില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എട്ടുവർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് രാജ്യാന്തര ട്രൈബ്യൂണൽ ഇറ്റലിയോടു നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
പ്രതികൾക്കെതിരായ വിചാരണ നടപടിക്കുള്ള ഇന്ത്യയുടെ അധികാരംതന്നെ ഇല്ലാതാക്കുന്നതാണ് വിധി. ഇന്ത്യൻ പൗരന്മാരെ വെടിവച്ചുകൊന്ന ഇറ്റാലിയൻ പ്രതികൾക്കെതിരായ ശിക്ഷ നഷ്ടപരിഹാരത്തിൽ മാത്രമൊതുങ്ങിയത് കേസ് നടത്തിപ്പിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അലംഭാവംകൊണ്ടു മാത്രമാണ്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേസ് ഒതുക്കിത്തീർക്കാൻ ഇടപെട്ടെന്ന ഗുരുതര ആരോപണം ഉയർത്തിയിരുന്നു. എന്നാൽ മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രിയും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരും വിധി ഇപ്പോൾ ഉണ്ടായതെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതു മുതൽ ഈ കേസിൽ ഇറ്റലിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. വിവരങ്ങൾ സുപ്രീംകോടതിയെ അറിയിക്കണമെന്ന വിധിയുടെ ലംഘനംകൂടിയാണ് ഈ നടപടി. ഈ വിധിക്കെതിരായ ജനരോഷത്തെ ഭയന്നാണ് രാജ്യാന്തര ട്രൈബ്യൂണൽ വിധി പുറത്തുവിടാൻ വൈകിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
നീതി നടപ്പായില്ല: മുല്ലപ്പള്ളി
02:11 AM Jul 04, 2020 | Deepika.com