തിരുവനന്തപുരം: യുഡിഎഫിൽ നിന്നു പുറത്തായ കേരള കോണ്‍ഗ്രസ് - ജോസ് പക്ഷത്തോട് അനുഭാവം പ്രകടിപ്പിച്ച് സിപിഎം. കേരള കോണ്‍ഗ്രസ് യുഡിഎഫിൽ ബഹുജന അടിത്തറയുള്ള പാർട്ടിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിൽ എഴുതിയതിനു പിന്നാലെ ഇടതു - വലതു രാഷ്ട്രീയകേന്ദ്രങ്ങളിൽ കേരള കോണ്‍ഗ്രസ് വിഷയം നിറഞ്ഞു നിന്നു.
ജോസ് കെ. മാണിയെ എൽഡിഎഫിൽ എടുക്കുന്നതു സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ലെന്നു പറഞ്ഞ ഇടതുമുന്നണി കണ്‍വീനർ എ. വിജയരാഘവൻ യുഡിഎഫിലുണ്ടായ പ്രതിസന്ധി മുന്നണി ചർച്ച ചെയ്യുമെന്നു പറഞ്ഞു. ജോസ് പക്ഷ കേരള കോണ്‍ഗ്രസ്, സ്വാധീനമുള്ള പാർട്ടിയാണെന്ന് വിജയരാഘവനും പറഞ്ഞു.
ഇരുനേതാക്കളുടെയും പ്രതികരണത്തോട് സന്തോഷം എന്നാണു ജോസ് കെ. മാണി പ്രതികരിച്ചത്. തത്കാലം ഒറ്റയ്ക്കു നിൽക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയല്ലാതെ മത്സരിക്കുമെന്ന നിലപാടുതന്നെയാണ് ജോസ് കെ. മാണി ഇപ്പോഴും പറയുന്നത്.
ജോസ് കെ. മാണി പക്ഷത്തെ യുഡിഎഫിൽനിന്നു പുറത്താക്കിയിട്ടില്ലെന്നു പറഞ്ഞ് യുഡിഎഫ് നേതൃത്വം നിലപാടു മയപ്പെടുത്തിയെങ്കിലും ജോസ് കെ. മാണി അനുനയത്തിനുള്ള സൂചനകളൊന്നും പുറത്തുവിട്ടില്ല. മാത്രമല്ല, യുഡിഎഫുമായി ഇനി ബന്ധത്തിനില്ലെന്ന സന്ദേശമാണ് അവർ നൽകിയത്. ഇതോടെയാണ് സിപിഎം നേതൃത്വം ജോസ് കെ. മാണിയെ പരോക്ഷമായി സ്വാഗതം ചെയ്തത്.
കേരള കോണ്‍ഗ്രസ് - ജോസ് പക്ഷം യുഡിഎഫിൽനിന്നു പുറത്തായപ്പോൾ അവരെ പാടേ തള്ളിപ്പറയുന്ന നിലപാടല്ലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും കൈക്കൊണ്ടത്. നിലപാടുള്ള പാർട്ടിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കേരള കോണ്‍ഗ്രസിനോടു ശക്തമായ എതിർപ്പു പ്രകടിപ്പിച്ചു രംഗത്തു വന്നു. ഇന്നലെ കോടിയേരിയുടെയും വിജയരാഘവന്റെയും നിലപാടുകൾ പുറത്തു വന്നപ്പോൾ കാനം രാജേന്ദ്രൻ എതിർപ്പു പ്രകടിപ്പിച്ചു വീണ്ടും രംഗത്തു വന്നു. മുന്‍പും കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കുന്ന ചർച്ചകൾ ഉയർന്നുവന്നപ്പോഴെല്ലാം കാനം അതിനെ എതിർത്തിരുന്നു.
ജോസ് കെ. മാണിയെ യുഡിഎഫിൽ നിലനിർത്തണമെന്ന താത്പര്യം മുന്നണി നേതൃത്വം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ പുറത്താക്കൽ പ്രഖ്യാപനത്തിലൂടെ ഇനി ബന്ധം അടഞ്ഞ അധ്യായം എന്ന നിലപാടിലാണ് ജോസ് കെ. മാണിയും കൂട്ടരും. കെ.എം. മാണി വികാരം ഉയർത്തിവിടാൻ ജോസ് കെ. മാണി നടത്തുന്ന ശ്രമങ്ങൾ യുഡിഎഫിനെ ഭയപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ കെ.എം. മാണിയെ പ്രകീർത്തിച്ചുകൊണ്ടുള്ള പ്രസ്താവനകളാണ് കോണ്‍ഗ്രസ് നേതാക്കളിൽനിന്നു വരുന്നത്. ജോസ് പക്ഷത്തെ കാര്യമായി പ്രകോപിപ്പിക്കേണ്ടെന്നും അവർ തീരുമാനിച്ചിട്ടുണ്ട്.
കെ.എം. മാണിയുടെ രാഷ്ട്രീയം ഇടതിനെതിരാണെന്ന് യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ പറഞ്ഞത് കേരള കോണ്‍ഗ്രസ് അണികൾക്കുള്ള സന്ദേശമാണ്. ബാർ കോഴ കേസിൽ സിപിഎം കെ.എം. മാണിക്കെതിരേ നടത്തിയ പ്രചാരണങ്ങളും കോണ്‍ഗ്രസ് ഓർമപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ജോസ് പക്ഷം മുന്നണിക്കു പുറത്തായാലും കേരള കോണ്‍ഗ്രസ് അണികളെ പരമാവധി യുഡിഎഫിനൊപ്പം നിർത്താനുള്ള നീക്കങ്ങളായിരിക്കും വരുംദിനങ്ങളിൽ യുഡിഎഫും പയറ്റുക.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ചു കരുത്തു തെളിയിക്കുക എന്നതാണ് ജോസ് പക്ഷം ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. പ്രാദേശികമായി പാർട്ടികളുമായോ മുന്നണിയുമായോ ധാരണകൾ ഉണ്ടാക്കി മത്സരിച്ചാൽ ശക്തിയുള്ള പ്രദേശങ്ങളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി ഒരു മുന്നണി പ്രവേശനത്തിനുള്ള ശക്തി ഇങ്ങനെ സംഭരിക്കാമെന്നും അവർ കരുതുന്നു.
യുഡിഎഫിൽനിന്നും അപ്രതീക്ഷിതമായി പുറത്തായ കേരള കോണ്‍ഗ്രസ് - ജോസ് പക്ഷത്തിന് ഏതായാലും തത്്കാലം ആശ്വസിക്കാം. ആർക്കും വേണ്ടാത്ത പാർട്ടിയായി അവർ മാറിയില്ല. മാത്രമല്ല, മുന്നണികൾക്കു തങ്ങളെ വേണമെന്നു ബോധ്യപ്പെടുത്താനെങ്കിലും ദിവസങ്ങൾക്കുള്ളിൽ അവർക്കു സാധിച്ചു.
രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയം എവിടേക്കൊക്കെ തിരിയുമെന്ന് ഇപ്പോഴേ പ്രവചിക്കാനാകില്ല. സിപിഐയുടെ എതിർപ്പു നിലനിൽക്കുന്പോഴും ഇടതുമുന്നണി അവരെ സ്വീകരിക്കാൻ തയാറായേക്കുമെന്നു മാത്രം ഇപ്പോൾ പറയാം.
സാബു ജോണ്‍
കേരള കോൺഗ്രസ് തർക്കം; സിപിഎമ്മിനു വേണം, സിപിഐക്കു വേണ്ട
01:26 AM Jul 03, 2020 | Deepika.com