തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് (പിഡബ്ല്യുസി) ഓഫീസ് തുറക്കാനുള്ള നടപടി അന്തിമഘട്ടത്തിലെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കുന്നതു സംബന്ധിച്ച് ധനവകുപ്പിന്റെ വരെ അനുമതി ലഭിച്ചുകഴിഞ്ഞു. ഗതാഗതമന്ത്രി ഫയലിൽ ഒപ്പുവച്ചാൽ ഓഫീസ് പ്രവർത്തനം തുടങ്ങാൻ കഴിയുന്ന ഘട്ടത്തിലാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
ബാക്ക്ഡോർ ഓഫീസ് എന്നു പേരിട്ടിട്ടുള്ള ഈ ഓഫീസിലേക്ക് പിഡബ്ല്യുസിയുടെ നാലു ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലും തീരുമാനമായി . 3.34 ലക്ഷം രൂപ ശന്പളം നല്കുന്ന പ്രോജക്ട് മാനേജർ എന്ന തസ്തികയാണു പ്രധാനം. കൂടാതെ 3.24 ലക്ഷം രൂപ വീതം ശന്പളം നല്കുന്ന ഫംഗ്ഷൻ കണ്‍സൾട്ടന്റ്, ടെക്നോളജി കണ്‍സൾട്ടന്റ്, പോളിസി കണ്‍സൾട്ടന്റ് എന്നിങ്ങനെ മൂന്നു ജീവനക്കാരെയും നിയമിക്കും. ഇത്തരമൊരു അവസ്ഥയുണ്ടായാൽ ദേശീയപതാകയോടൊപ്പം പിഡബ്ല്യുസി ലോഗോകൂടി സെക്രട്ടേറിയറ്റിൽ പാറിപ്പറക്കുന്ന സ്ഥിതിയുണ്ടാവും. കണ്‍സൾട്ടൻസികൾക്കായി രാജ്യാന്തര കുത്തകകൾ സെക്രട്ടേറിയറ്റിനു മുകളിലൂടെ റാഗിപ്പറക്കുകയാണ്. സംസ്ഥാന സെക്രട്ടേറിയറ്റിലെ സമർഥരായ ജീവനക്കാരെ ഉപയോഗിച്ചാണ് പതിറ്റാണ്ടുകളായി മാറിമാറി വന്ന സർക്കാരുകൾ ഭരണം നടത്തിയത്. എന്നാൽ ഇപ്പോൾ ചില വിദേശ കന്പനികളെ കൂട്ടുപിടിക്കുന്നു.
ട്രാൻസ്പോർട്ട് സെക്രട്ടറിയുടെ കൈവശമുള്ള ബാക്ക്ഡോർ ഓഫീസ് സംബന്ധിച്ച ഫയലിൽ യാതൊരു കാരണവശാലും മന്ത്രി ഒപ്പുവയ്ക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വിദേശകന്പനിക്ക് സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കുന്നുവെന്ന ആരോപണവുമായി ചെന്നിത്തല
12:17 AM Jul 03, 2020 | Deepika.com