പത്തനംതിട്ട: സഭയിൽ ഐക്യവും സമാധാനവും ഉണ്ടാകാൻ സ്വയം നഷ്ടപ്പെടുത്തിയ, മുറിവുകൾ ഏറ്റുവാങ്ങിയ ജീവിതമായിരുന്നു ദൈവദാസൻ മാർ ഈവാനിയോസിന്റേതെന്നു മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
തന്റെ കാലശേഷവും തലമുറകൾക്കു പ്രത്യാശപകരുന്ന ജീവിത സന്ദേശമാണു മാർ ഈവാനിയോസ് നൽകിയത്. മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തായുമായിരുന്ന ദൈവദാസൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 67-ാം ഓർമപ്പെരുന്നാളിനു തുടക്കം കുറിച്ച് റാന്നി പെരുനാട്ടിൽ നടന്ന അനുസ്മരണ ശുശ്രൂഷാമധ്യേ സന്ദേശം നൽകുകയായിരുന്നു ബാവ.
കോവിഡ്-19 കാലത്ത് ശരീരസംരക്ഷണത്തിൽ ജാഗ്രത പുലർത്തുന്നതുപോലെ ദൈവത്തിൽ പ്രത്യാശവയ്ക്കാൻ ബാവ ആഹ്വാനം ചെയ്തു.
എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ദൈവത്തിൽ പ്രത്യാശവച്ച ദൈവദാസൻ മാർ ഈവാനിയോസിന്റെ ജീവിതം ഈ കാലഘട്ടത്തിൽ മാതൃകയാണെന്ന് ബാവ പറഞ്ഞു. റാന്നി പെരുനാട്ടിൽ നടന്ന സമൂഹബലിയിൽ മാർ ക്ലീമിസ് ബാവ മുഖ്യ കാർമികനായിരുന്നു.
ബിഷപ്പുമാരായ സാമുവേൽ മാർ ഐറേനിയോസും യൂഹാനോൻ മാർ ക്രിസോസ്റ്റവും സഹകാർമികരായിരുന്നു. “മലങ്കര ബുക്ക്സ്” എന്ന ഓണ്ലൈൻ ലൈബ്രറി കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. 15 വരെ നീണ്ടുനിൽക്കുന്ന ഓർമപ്പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി.
രാവിലെ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരിസ് കത്തീഡ്രലിൽ നടന്ന അനുസ്മരണ ശുശ്രൂഷകൾക്ക് വികാരി റവ. ഡോ. ജോണ് പടിപ്പുരയ്ക്കൽ നേതൃത്വം നൽകി. വൈകിട്ട് കബറിടത്തിൽ നടന്ന കുർബാനയിൽ ഡോ. മാത്യു മനക്കരക്കാവിൽ കോർ എപ്പിസ്കോപ്പാ മുഖ്യകാർമികനായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ സഭയിലെ മെത്രാപ്പോലീത്താമാരും വൈദികരും കബറിൽ കുർബാനയർപ്പിക്കും.
കോവിഡ്-19 പശ്ചാത്തലത്തിൽ തീർഥാടകർക്ക് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
മാർ ഈവാനിയോസിന്റെത് ഐക്യത്തിനുവേണ്ടി സ്വയം നഷ്ടപ്പെടുത്തിയ ജീവിതം: മാർ ക്ലീമിസ് ബാവ
12:21 AM Jul 02, 2020 | Deepika.com