തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രശ്നത്തിൽ യുഡിഎഫ് നിർദേശം അംഗീകരിച്ചാൽ കേരള കോണ്ഗ്രസ് എം-ജോസ് വിഭാഗത്തിന് തിരികെയെത്താമെന്ന നിർദേശവുമായി യുഡിഎഫ് യോഗം. ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിലാണ് ഇത്തരത്തിലൊരു ധാരണയുണ്ടായത്. യുഡിഎഫ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇതു സംബന്ധിച്ച സൂചന നല്കി.
കേരള കോണ്ഗ്രസ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് യുഡിഎഫ് നേതൃത്വത്തിന്റെ നിർദേശം അംഗീകരിച്ചാൽ ജോസ് വിഭാഗത്തിന് യുഡിഎഫിൽ തിരികെ എത്താമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയെന്ന വാർത്ത ശരിയല്ലെന്നും യുഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ജോസ്, ജോസഫ് വിഭാഗങ്ങൾ തമ്മിൽ അഭിപ്രായ സമന്വയത്തിൽ എത്താൻ കഴിയാതെ വന്നതോടെ യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് ഇരുവിഭാഗങ്ങൾക്കുമായി പ്രസിഡന്റ് സ്ഥാനം വീതം വച്ചുകൊടുക്കാൻ തീരുമാനിച്ചത്. ആദ്യ എട്ടു മാസം ജോസ് വിഭാഗത്തിനും തുടർന്നുള്ള ആറു മാസം ജോസഫ് വിഭാഗത്തിനുമായിരുന്നു. ഇത്തരത്തിലൊരു തീരുമാനം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ തലേ ദിനത്തിൽ തിരുവനന്തപുരത്ത് യുഡിഎഫ് നേതൃത്വം നടത്തിയ ചർച്ചയിലാണ് ഉണ്ടായത്. ഇത് ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗത്തിൽ അറിയിക്കാൻ കോട്ടയം ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയതുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോസ് വിഭാഗത്തിലുള്ള അംഗത്തെ ആദ്യ ടേമിൽ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
എന്നാൽ കാലാവധി കഴിഞ്ഞിട്ടും ജോസ് വിഭാഗത്തിന്റെ അംഗം പ്രസിഡന്റ് പദവി ഒഴിയാതെ വന്നതോടെ പി.ജെ ജോസഫ് തന്റെ വിഭാഗത്തിനുള്ള അവകാശവാദം ഉന്നയിച്ചു.
പ്രസിഡന്റ് പദവി സംബന്ധിച്ച് നാലുമാസമായി ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തി ഫലപ്രദമായ ഒരു തീരുമാനവും കൈക്കൊള്ളാൻ സാധിച്ചില്ല. ചർച്ചകൾക്ക് നേതൃത്വം നല്കിയത് പി.കെ കുഞ്ഞാലിക്കുട്ടിയാണ്. പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിൽ യുഡിഎഫ് നേരിട്ട് രാജി ആവശ്യം മുന്നോട്ടുവച്ചു. തുടർന്നും രാജിയുണ്ടായില്ല. ഈ ഘട്ടത്തിലാണ് ജോസ് വിഭാഗത്തെ യുഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കേണ്ടെന്നു തീരുമാനിച്ചത്.
യുഡിഎഫിന്റെ കെട്ടുറപ്പാണ് പ്രധാനം. യുഡിഎഫ് നേതൃത്വം ഒരു കക്ഷിയേയും പുറത്താക്കാൻ ശ്രമിക്കില്ല. കോണ്ഗ്രസ് ഒരിക്കലും വല്യേട്ടൻ മനോഭാവം മറ്റു ഘടകകക്ഷികളോട് കാണിക്കാറില്ല. മുന്നണി നേതൃത്വത്തിനു മുന്നിൽ മറ്റൊരു മാർഗവുമില്ലാതെ വന്നതോടെയാണ് യുഡിഎഫ് യോഗത്തിൽ ജോസ് വിഭാഗത്തെ പങ്കെടുപ്പിക്കേണ്ടെന്നു തീരുമാനിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു
നിലപാടിൽ മാറ്റമില്ല: ജോസ് കെ. മാണി
കോട്ടയം: കേരള കോണ്ഗ്രസ് -എം ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്നു പുറത്താക്കിയെന്ന പ്രഖ്യാപനം വന്നിട്ടു മൂന്നു ദിവസം പിന്നിടുന്ന ഇന്നലെ യുഡിഎഫിന്റേതായി വന്ന പ്രഖ്യാപനത്തിൽപ്പോലും രാഷ്ട്രീയ നിലപാടിൽ ഒരു തിരുത്തും ഉണ്ടായിട്ടില്ലെന്ന് ജോസ് കെ.മാണി എംപി.
കോട്ടയം ജില്ലാ പഞ്ചായത്ത് വിഷയത്തിൽ നിലപാടിൽ ഒരു മാറ്റവും ഇല്ല. കെ.എം. മാണിയുടെ പ്രസ്ഥാനത്തോടു കാട്ടിയത് കടുത്ത അനീതിയാണെന്ന വികാരം ഉയർന്നിട്ടും യുഡിഎഫിൽനിന്ന് ഒരു തിരുത്തും വന്നില്ല. പുറത്താക്കിയതിനെക്കുറിച്ച്, സാങ്കേതിക തിരുത്തെന്ന് പറഞ്ഞു പഴയ രാഷ്ട്രീയ നിലപാട് ആവർത്തിക്കുകയാണ് യുഡിഎഫ് ചെയ്തിട്ടുള്ളതെന്നും ജോസ് കെ. മാണി പറഞ്ഞു.
നിർദേശം അംഗീകരിച്ചാൽ ജോസ് വിഭാഗത്തിന് യുഡിഎഫിൽ തിരികെ എത്താം
12:21 AM Jul 02, 2020 | Deepika.com