തിരുവനന്തപുരം: അണ്‍ലോക്ക് രണ്ടാം ഘട്ടത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനാന്തര യാത്രകൾക്കുള്ള വിലക്കു നീക്കിയ പശ്ചാത്തലത്തിൽ, സംസ്ഥാനത്ത് എത്തിച്ചേരുന്നവരുടെ കാര്യത്തിൽ കൃത്യത ഉറപ്പാക്കാൻ കോവിഡ് ഇ- ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന തുടരാൻ മന്ത്രിസഭാ തീരുമാനം.
സംസ്ഥാനാന്തര വിലക്കു നീക്കുന്പോൾ പാസില്ലാതെ യഥേഷ്ടം കടന്നു വരുന്നവരെക്കുറിച്ച് ഒരു ധാരണയുമില്ലാതിരിക്കുന്നതു സന്പർക്ക വ്യാപനത്തിന് ഇടയാക്കുമെന്നും മന്ത്രിസഭ വിലയിരുത്തി.
കോവിഡ് സമൂഹവ്യാപന ഭീഷണി സംസ്ഥാനത്ത് ഉയർന്നുവരുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ പുതിയ തീരുമാനം കൂടുതൽ ബുദ്ധിമുട്ടു സൃഷ്ടിക്കും. ഈ പശ്ചാത്തലത്തിലാണു രജിസ്ട്രേഷൻ നിർബന്ധമാക്കൽ തുടരാൻ തീരുമാനം. ഇക്കാര്യത്തിൽ നിയമപരമായ പരിശോധന നടത്തും.
ഇ- ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന തീരുമാനത്തിൽ ഇളവ് വരുത്താൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിലും പറഞ്ഞു. മറ്റിടങ്ങളിൽ നിന്നു സംസ്ഥാനത്തേക്കു വരുന്നവരിൽ ഒരു വിഭാഗം രോഗവാഹകരാണെന്നതാണ് അനുഭവപാഠം. അതിനാൽ ജാഗ്രത തുടരേണ്ടതുണ്ട്.
യാത്ര പുറപ്പെടുന്പോൾ തന്നെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. അത് പാലിക്കണം. അങ്ങനെയാവുന്പോൾ നാട്ടിലേക്ക് വരുന്നവരെ കൃത്യമായി മനസിലാക്കാനും ക്വാറന്റൈൻ ചെയ്യാനും കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലെത്താൻ ഇ- ജാഗ്രതാ പോർട്ടൽ രജിസ്ട്രേഷൻ നിർബന്ധം
11:35 PM Jul 01, 2020 | Deepika.com