കോട്ടയം: യുഡിഎഫിൽനിന്നു പുറത്താക്കപ്പെട്ട നിലയ്ക്കു തത്കാലം തനിച്ചുനിൽക്കാനും തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ശക്തിതെളിയിക്കാനുമാണു പാർട്ടിയുടെ തീരുമാനമെന്നു കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണി എംപി. മധ്യകേരളത്തിൽ ഉൾപ്പെടെ രാഷ്ട്രീയശക്തിയാണെന്നു തെളിയിക്കും. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ നീക്കമുണ്ടാകില്ല.
കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയെ ഒരുമിച്ചു കൊണ്ടുപോകുകയെന്ന ധർമം യുഡിഎഫ് നേതൃത്വം മറന്നുപോയിരിക്കുന്നു. കെ.എം. മാണിയെ മറന്ന്, ഹൃദയബന്ധം മുറിച്ചുനീക്കുന്നതിനു തുല്യമായ തീരുമാനമാണിത്.
പിറന്നനാൾ മുതൽ കേരള കോണ്‍ഗ്രസിനെ തകർക്കാൻ ഒളിഞ്ഞും തെളിഞ്ഞും ചിലർ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിത്. കർഷക പെൻഷൻ മുതൽ കാരുണ്യ വരെയുള്ള പദ്ധതികളിലൂടെ യുഡിഎഫ് സർക്കാരുകൾക്ക് ജനകീയമുഖം നൽകിയത് കേരള കോണ്‍ഗ്രസാണ്.പി.ജെ. ജോസഫിനു പ്രത്യേക സാഹചര്യത്തിൽ കെ.എം. മാണി രാഷ്ട്രീയാഭയം കൊടുത്തത് തെറ്റായിപ്പോയെന്നു സാഹചര്യങ്ങൾ തെളിയിച്ചിരിക്കുന്നു. കെ.എം. മാണി കഠിനാധ്വാനത്തിലൂടെ പടുത്തുയർത്തിയ പ്രസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ മത്സരിക്കാൻ താത്പര്യപ്പെട്ടതു വഴി ഹൈജാക്ക് ചെയ്യാനാണു ജോസഫ് ശ്രമിച്ചത്.
അതിനായി ജോസഫ് ഉയർത്തിയ ആവശ്യങ്ങളെല്ലാം അനാവശ്യങ്ങളായിരുന്നു. അതിനെ ചെറുക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്വം നിറവേറ്റിയതുകൊണ്ടാണ് വേട്ടയാടലും വ്യക്തിഹത്യയും ഉണ്ടായതെന്നു ജോസ് കെ. മാണി പറഞ്ഞു. കെ.എം. മാണിയുടെ പാലായിലെ വീട് മ്യൂസിയമാക്കണമെന്നു ജോസഫ് ആവശ്യപ്പെട്ടതായി ജോസ് കെ. മാണി പറഞ്ഞു.
കോൺഗ്രസിനും ജോസഫിനും രൂക്ഷവിമർശനം
കോണ്‍ഗ്രസിനും പി.ജെ. ജോസഫിനുമെതിരേ ശക്തമായ വികാരമാണ് ഇന്നലെ ചേർന്ന കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഉയർന്നത്. ഇനി ഒരു ചർച്ചയ്ക്കും ആരും പോകേണ്ടെന്ന നിലപാടാണ് എല്ലാവരും എടുത്തത്. മുന്നോട്ടുള്ള കാര്യങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ജോസ് കെ. മാണിയെ യോഗം ചുമതലപ്പെടുത്തി.
സ്വന്തം പ്രവൃത്തികളാൽ ഗീബൽസ് എന്ന നുണപ്രചാരകനായി സ്വയം മാറുന്നത് പി.ജെ. ജോസഫാണെന്നാണ് അംഗങ്ങൾ കുറ്റപ്പെടുത്തിയത്. ഗീബൽസിനെ വിശ്വസിച്ച ഹിറ്റ്ലറിന് ഒടുവിൽ ആത്മഹത്യ ചെയ്യേണ്ടിവന്നു എന്നത് ഓർക്കുന്നതു നന്നായിരിക്കുമെന്നും യോഗത്തിൽ പരാമർശമുണ്ടായി. ജോസ് കെ. മാണി അധ്യക്ഷതവഹിച്ചു. തോമസ് ചാഴിക്കാടൻ, റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ്, സ്റ്റീഫൻ ജോർജ്, ജോസഫ് എം. പുതുശേരി, പി.എം. മാത്യു, സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
തത്കാലം തനിച്ചു നിൽക്കും: ജോസ് കെ. മാണി
12:46 AM Jul 01, 2020 | Deepika.com