കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് യുഡിഎഫ് സംസ്ഥാന നേതൃത്വം കൈക്കൊണ്ട തീരുമാനം നടപ്പിലാക്കാൻ തയാറാകാതെ മുന്നണിവിരുദ്ധ നിലപാട് സ്വീകരിച്ചു വരുന്ന ജോസ് കെ.മാണി വിഭാഗത്തിന്റെ ധിക്കാരപരമായ സമീപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ യുഡിഎഫ് തയാറായതിനെ കോട്ടയത്ത് ചേർന്ന കേരള കോണ്ഗ്രസ് എം ജോസഫ് വിഭാഗം സംസ്ഥാന നേതൃയോഗം സ്വാഗതം ചെയ്തു.
യുഡിഎഫ് സംസ്ഥാന നേതൃത്വം കർശന നടപടി സ്വീകരിച്ചതിലൂടെ കേരള കോണ്ഗ്രസിനു രാഷ്ട്രീയ നീതി ലഭിച്ചു. ജോസ് വിഭാഗത്തിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവച്ച് കടന്നുവരുന്ന വിവിധ നേതാക്കളെ പാർട്ടിയിലേക്കു സ്വാഗതം ചെയ്യാനും യോഗം തീരുമാനിച്ചു. കേരള കോണ്ഗ്രസ് പാർട്ടികളുടെ ഐക്യം 2010ൽ യാഥാർഥ്യമായതിലൂടെ കൂടുതൽ രാഷ്ട്രീയ നേട്ടമുണ്ടായത് ജോസ് കെ.മാണിക്കും കൂട്ടർക്കുമാണ്.
എൽഡിഎഫ് മന്ത്രിസഭയിൽ ഒന്നര വർഷ കാലാവധി ബാക്കി നിൽക്കുന്പോൾ പാർട്ടിയുടെ യോജിപ്പിനു വേണ്ടി മന്ത്രിസ്ഥാനം രാജിവച്ച് ഇറങ്ങിവരാൻ പി.ജെ.ജോസഫ് തയാറായതിലൂടെ അധികാരത്തെക്കാൾ വലുതാണ് കേരള കോണ്ഗ്രസ് ഐക്യമെന്ന ഉന്നത നിലപാടാണ് ഉയർത്തിപ്പിടിച്ചത്.
കേരള കോണ്ഗ്രസ് യോജിപ്പ് യാഥാർഥ്യമായതിന്റെ ഏറ്റവും സുപ്രധാന നേട്ടം രണ്ടു സീറ്റിന്റെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന യുഡിഎഫ് സർക്കാർ അധികാരത്തിൽ വരാൻ സാഹചര്യമുണ്ടായതാണ്. കേരള കോണ്ഗ്രസ് യോജിപ്പിലൂടെ യഥാർഥത്തിൽ രാഷ്ട്രീയ അഭയം നൽകിയത് ജോസ് കെ.മാണിക്കും കൂട്ടർക്കുമാണെന്നും യോഗം വിലയിരുത്തി. യുഡിഎഫ് നൽകിയ രാജ്യസഭാ സീറ്റ് മറ്റാർക്കും നൽകാതെ ലോക്സഭാ സ്ഥാനം ഉണ്ടായിരുന്നപ്പോൾതന്നെ രാജ്യസഭയും കൈക്കലാക്കിയ ജോസ് കെ.മാണി പാർട്ടിക്കുള്ളിൽ ഇത്രയും നാൾ കാണിച്ചതെല്ലാം രാഷ്ട്രീയമായി അധാർമിക നടപടികളായിരുന്നുവെന്നും യോഗം കുറ്റപ്പെടുത്തി.
പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി.എഫ്. തോമസ്, മോൻസ് ജോസഫ്, ജോയി ഏബ്രഹാം, തോമസ് ഉണ്ണിയാടൻ, കെ. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, ടി.യു. കുരുവിള, അയക്കൽ ബാലകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.
കള്ളം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമം: പി.ജെ.ജോസഫ്
തൊടുപുഴ: കള്ളം പറഞ്ഞ് രക്ഷപ്പെടാമെന്നാണ് ജോസ് കെ. മാണി കരുതുന്നതെന്ന് കേരള കോണ്ഗ്രസ് നേതാവ് പി.ജെ. ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ നേരത്തെ അംഗീകരിച്ചതാണ്.എന്നാൽ ഇതു പാലിക്കാൻ തയാറായില്ല. പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്നെ കൂവി അപമാനിച്ചു. പാർട്ടി ചിഹ്നം വേണ്ടെന്നു പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടി ഫോണിൽ വിളിച്ച് ചിഹ്നം നൽകണമെന്ന് അഭ്യർഥിച്ചപ്പോൾ അവർ ആവശ്യപ്പെട്ടാൽ നൽകാമെന്നു പറഞ്ഞെങ്കിലും ആരും ആവശ്യപ്പെട്ടില്ല.പാലായിൽ ജോസ് കെ. മാണിവിരുദ്ധ വോട്ടുകളാണ് മാണി സി. കാപ്പനെ വിജയിപ്പിച്ചത്. ഒരുമിച്ച് പ്രവർത്തിക്കാൻ സന്നദ്ധതയറിയിച്ച് ജോസ് വിഭാഗത്തിലെ ധാരാളം പേർ ബന്ധപ്പെടുന്നുണ്ട്.ജോസ് കെ. മാണി പുറത്തു പോയത് യുഡിഎഫിന് നല്ല രീതിയിൽ ഗുണം ചെയ്യുമെന്നും ജോസഫ് പറഞ്ഞു.
യുഡിഎഫ് തീരുമാനം സ്വാഗതം ചെയ്തു ജോസഫ് വിഭാഗം
12:46 AM Jul 01, 2020 | Deepika.com