കട്ടപ്പന: കൃഷി ആവശ്യങ്ങൾക്കായി പതിച്ചു നൽകിയ ഭൂമിയിൽ ഇനി കെട്ടിടം നിർമിക്കാനാവില്ല. കെട്ടിടനിർമാണ പെർമിറ്റിനായി മുൻസിപ്പാലിറ്റി/ പഞ്ചായത്ത് അധികൃതർക്കു നൽകുന്ന അപേക്ഷയോടൊപ്പമുള്ള റവന്യുവകുപ്പിന്റെ (വില്ലേജ് ഓഫീസർ) കൈവശാവകാശ സർട്ടിഫിക്കറ്റിൽ (പൊസഷൻ സർട്ടിഫിക്കറ്റ്) ഭൂമി പതിച്ചു നൽകിയത് എന്ത് ആവശ്യത്തിനുവേണ്ടിയാണെന്നുകൂടി രേഖപ്പടുത്തണം. ഇതു സംബന്ധിച്ച ഉത്തരവ് എല്ലാ റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പു സെക്രട്ടറിമാർക്കും അടിയന്തരമായി നൽകണമെന്നും ഹൈക്കോടതി ഉത്തവിട്ടു.
മൂന്നാറിൽ കെട്ടിടനിർമാണം തടയണമെന്നാവശ്യപ്പെട്ട് ചില പരിസ്ഥിതി സംഘടനകൾ കോടതിയെ സമീപിച്ചതിന്റെ ബാക്കിപത്രമായാണ് കേരളത്തിലെ എല്ലാ കെട്ടിട നിർമാണങ്ങൾക്കും കുരുക്കു വീഴുന്നത്.
മൂന്നാറിലെ കൈയേറ്റം തടയാനെന്ന പേരിൽ കണ്ണൻദേവൻ ഹിൽസ് വില്ലേജും കുമളിക്കു സമീപമുള്ള ആനവിലാസം വില്ലേജും ഉൾപ്പെട്ട എട്ടു വില്ലേജുകളിൽ കെട്ടിടങ്ങൾ നിർമിക്കാൻ റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം വേണമെന്ന് 22-8 -2019ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. കേരളത്തിൽ പൊതുവായുള്ള കെട്ടിടനിർമാണ നിയമത്തിൽ ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് പ്രദേശത്തോടു വിവേചനം കാട്ടുന്നെന്നാരോപിച്ച് (ഡബ്ള്യൂപി(സി) 32098 / 2019 ) കൂന്പൻപാറ, വെള്ളത്തൂവൽ സ്വദേശികൾ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റീസ് എ. മുഹമ്മദ് മുസ്തഖ് 2020 ജൂണ്‍ 25ന് പുതിയ ഉത്തരവു പുറപ്പെടുവിച്ചത്.
ഇതിനോടൊപ്പം ഹരിദാസ്/ കേരള കേസിലെയും വണ്‍ എർത്ത് വണ്‍ ലൈഫ്/ കേരള കേസിലെയും ഹൈക്കോടതി ഉത്തരവുകൾ പുതിയ ഉത്തരവിലെ നാലാം ഖണ്ഡികയിൽ ചൂണ്ടിക്കാട്ടുന്നു. വണ്‍ എർത്ത് വണ്‍ ലൈഫും കേരള സർക്കാരും തമ്മിലുള്ള കേസിൽ കൃഷിക്കായി പതിച്ചു നൽകിയ ഭൂമിയിൽ നിർമാണം നിരോധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവാണ് പുതിയ ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിർമാണങ്ങൾ നടത്തിയ ശേഷം ഭൂ പതിവു വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തി നടപടി സ്വീകരിക്കുന്നത് സാന്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നു കോടതി നിരീക്ഷിച്ചു.
1960ലെ ഭൂപതിവു ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയുടെ കാര്യത്തിലാണ്, പതിച്ചു നൽകിയത് എന്താവശ്യത്തിനാണെന്ന് കൈവശാവകാശ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണമെന്നു കോടതി പറഞ്ഞിട്ടുള്ളത്.
1964ലെ ഭൂപതിവു ആക്ടിലും 1964ലെ റൂൾസിലും ഭേദഗതി വരുത്തുമെന്ന് സർക്കാർ അറിയിച്ചിരുന്നതാണ്. എന്നാൽ ഒരു വർഷമായി സർക്കാർ അതിനു തയാറായില്ല.
ഭൂ പതിവു നിയമത്തിൽ തമിഴ്നാട്, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നടത്തിയിട്ടുള്ള ഭേദഗതികൾ അടിസ്ഥാനമാക്കി കേരള ഭൂപതിവു നിയമത്തിൽ ഭേദഗതി നിർദേശിച്ചുള്ള റിപ്പോർട്ട് ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശൻ റവന്യു വകുപ്പിനു കൈമാറിയിട്ടുണ്ടെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.
കെ.എസ്. ഫ്രാൻസിസ്
കൈവശരേഖയിൽ ഭൂമിയുടെ ഉപയോഗം രേഖപ്പെടുത്തണമെന്നു ഹൈക്കോടതി
12:45 AM Jul 01, 2020 | Deepika.com