തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിക്കായി പ്രൈസ് വാട്ടർഹൗസ് കൂപ്പറിനെ കണ്‍സൾട്ടൻസിയായി നിയമിച്ചത് സ്വിസ് കന്പനിയായ ഹെസിനു കരാർ നൽകുന്നതിനാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹെസും കേരള ഒാട്ടാമൊബൈൽ ലിമിറ്റഡും സംയുക്തമായി സംരംഭം തുടങ്ങാൻ ധാരണയായശേഷമാണു കണ്‍സൾട്ടൻസിയെ നിയമിച്ചത്. വകുപ്പുമന്ത്രി പോലും അറിയാതെ പദ്ധതി സ്വിസ് കന്പനിക്ക് നൽകാൻ തീരുമാനിച്ചതിനു പിന്നിൽ വലിയ അഴിമതിയാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ നടത്തിയ സ്വിറ്റ്സർലൻഡ് സന്ദർശനത്തിന് ഇ-ബസ് പദ്ധതിയുമായി ബന്ധമുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഹെസ് കന്പനിയുമായി വിവിധതലങ്ങളിൽ ചർച്ച നടത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ധാരണാപത്രം ഒപ്പിടാനും ശ്രമം നടത്തിയിരുന്നു. ആ ശ്രമം പൊളിച്ചത് ഇപ്പോൾ വിരമിച്ച ചീഫ് സെക്രട്ടറിയും ധനമന്ത്രിയുടെ അനുമതിയോടെ ധനകാര്യ സെക്രട്ടറിയും നടത്തിയ ഇടപെടലാണ്.
ഈ കന്പനിയെ ശരിയായ നടപടികളിലൂടെയാണോ തെരഞ്ഞെടുത്തതെന്നു ചീഫ് സെക്രട്ടറി ഫയലിൽ എഴുതി ചോദിച്ചിരുന്നു. ഈ ഇടപാടിൽ വിവിധ കാര്യങ്ങളിൽ വ്യക്തതയില്ലെന്ന രൂക്ഷമായ വിമർശനമാണ് ധനകാര്യ സെക്രട്ടറി രേഖപ്പെടുത്തിയത്. ഇങ്ങനെയൊരു സംയുക്ത സംരംഭത്തിൽ ഏർപ്പെടാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നോയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
6,000 കോടി രൂപയുടെ പദ്ധതിക്ക് എന്തുകൊണ്ട് ആഗോള ടെൻഡർ വിളിച്ചില്ലെന്നുള്ള കാര്യം വിശദീകരിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. കരാർ ആർക്കാണെന്നു തീരുമാനിച്ചശേഷം കണ്‍സൾട്ടൻസി നൽകുന്നതു ചരിത്രത്തിലാദ്യമായാണ്. ഇ-മൊബിലിറ്റിയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങൾക്കു കഴിഞ്ഞദിവസം മുഖ്യമന്ത്രി നൽകിയ മറുപടി കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാനാണെന്നും ചെന്നിത്തല പറഞ്ഞു.
"സർക്കാരിനെതിരേ ഉന്നയിച്ച ആരോപണങ്ങളെല്ലാം ക്ലച്ച് പിടിച്ചിട്ടുണ്ട്'
തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരേ താൻ ഉന്നയിച്ച ആരോപണങ്ങളെല്ലാം ക്ലച്ചു പിടിച്ചിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഇ.പി. ജയരാജനുമായി ബന്ധപ്പെട്ടുണ്ടായ ബന്ധുനിയമനം, മാർക്ക് ദാനം, സ്പ്രിങ്ക്ളർ അഴിമതി, വെബ്കോ ആപ് അഴിമതി, പന്പ ത്രിവേണി മണൽ ക്കൊള്ള തുടങ്ങി എല്ലാ വിഷയങ്ങളും പ്രതിപക്ഷ നേതാവെന്ന നിലയിൽ ഉയർത്തിക്കൊണ്ടു വരികയും നടപടി ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷനേതാവ് ഉന്നയിച്ച ഒറ്റ ആരോപണവും ഇതേവരെ ക്ലച്ച് പിടിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിനു മറുപടി പറയുകയായിരുന്നു ചെന്നിത്തല.
ഇ-മൊബിലിറ്റി പദ്ധതി: മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
12:45 AM Jul 01, 2020 | Deepika.com