തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് -ജോസ് വിഭാഗത്തെ യുഡിഎഫിൽനിന്നു പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് യുഡിഎഫ് നേതൃത്വം നല്കിയ നിർദേശം പാലിക്കാൻ ജോസ് വിഭാഗം തയാറാകാത്തിനെത്തുടർന്നാണു പുറത്താക്കിയതെന്ന് യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
യുഡിഎഫ് നേതൃത്വത്തിന്റെ നിർദേശം തള്ളിക്കളഞ്ഞ സാഹചര്യത്തിൽ കേരള കോണ്‍ഗ്രസ് -ജോസ് കെ. മാണി വിഭാഗത്തിന് യുഡിഎഫിൽ തുടരാനുള്ള അർഹതയില്ലെന്നും യുഡിഎഫ് യോഗങ്ങളിൽനിന്ന് അവരെ മാറ്റിനിർത്താൻ തീരുമാനിച്ചതായും കൺവീനർ പറഞ്ഞു. ലാഭനഷ്ടങ്ങൾ നോക്കിയല്ല യുഡിഎഫ് തീരുമാനമെടുത്തതെന്നും അടുത്ത യുഡിഎഫ് യോഗത്തിലേക്ക് ജോസ് പക്ഷത്തെ ക്ഷണിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇരുവിഭാഗം കേരള കോണ്‍ഗ്രസുകളും അവകാശവാദം ഉന്നയിച്ചതായി അദ്ദേഹം പറഞ്ഞു. അതേത്തുടർന്ന് യുഡിഎഫ് നേതൃത്വം ഇരുവിഭാഗങ്ങളുമായും ചർച്ച ചെയ്തു ധാരണയുണ്ടാക്കി. ധാരണപ്രകാരം എട്ടു മാസം ജോസ് കെ. മാണി വിഭാഗത്തിനും ആറു മാസം പി.ജെ. ജോസഫ് വിഭാഗത്തിനും നൽകാൻ തീരുമാനിച്ചു.
എട്ടു മാസ കാലാവധി കഴിഞ്ഞിട്ടും ജോസ് വിഭാഗം രാജിവച്ചില്ല. അതേത്തുടർന്ന് ചർച്ചകൾക്കായി പി.കെ. കുഞ്ഞാലിക്കുട്ടിയെ യുഡിഎഫ് ചുമതലപ്പെടുത്തി. പലവട്ടം ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, മറ്റു ഘടകകക്ഷി നേതാക്കൾ എന്നിവർ ഇരുവിഭാഗവുമായി ചർച്ച നടത്തി . എന്നാൽ, ജോസ് വിഭാഗം രാജിവയ്ക്കാൻ തയാറായില്ല. മാത്രവുമല്ല, യുഡിഎഫ് നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലാത്തതാണെന്നു പരസ്യമായ നിലപാടെടുക്കുകയും ചെയ്തു. ആവശ്യത്തിലേറെ സമയവും നല്‍കിയിട്ടും നിർദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്നു യുഡിഎഫ് കൺവീനർ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരിൽ ജോസ് , ജോസഫ് വിഭാഗങ്ങൾ സ്വീകരിച്ച കടുത്ത നിലപാടാണ് ഇപ്പോൾ യുഡിഎഫിൽനിന്നു ജോസ് വിഭാഗത്തിന്റെ പുറത്താകലിനു വഴിവച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിനു വിട്ടുനല്‍കുന്നതു സംബന്ധിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ലെന്നാണു ജോസ് വിഭാഗം ചർച്ചയിൽ സ്വീകരിച്ച നിലപാട്. എന്നാൽ ജില്ലാ പഞ്ചായത്തിൽ ആറു മാസം പ്രസിഡന്റ് സ്ഥാനം തങ്ങൾക്കു നല്‍കാമെന്നു വ്യവസ്ഥയുണ്ടായിരുന്നതായി ജോസഫ് വിഭാഗം പറയുന്നു. ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ യുഡിഎഫ് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തി.
കേരള കോൺഗ്രസ് ലയനത്തിനു മുമ്പ് മാണി, ജോസഫ് വിഭാഗങ്ങൾക്കുണ്ടായിരുന്ന സീറ്റുകളുടെ അനുപാതത്തിൽ തെരഞ്ഞെടുപ്പിൽ തങ്ങൾക്കു സീറ്റു നൽകാമെന്നു കരാറുണ്ടാക്കിയാൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാമെന്നു ജോസ്പക്ഷം ഒരു ഘട്ടത്തിൽ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച ചർച്ച പിന്നീടാകാമെന്ന നിലപാടാണു കോൺഗ്രസ് സ്വീകരിച്ചത്. തുടർന്നു ജോസ് വിഭാഗത്തോടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ യുഡിഎഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ജോസ് വിഭാഗം ഈ ആവശ്യം നിരാകരിച്ചു. ഇതേത്തുടർന്നാണ് ഇന്നലെ യുഡിഎഫ് നേതാക്കൾ ആശയവിനിമയം നടത്തിയശേഷം ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്നു പുറത്താക്കുന്ന പ്രഖ്യാപനം നടത്തിയത്.
ജോസ് വിഭാഗത്തെ പുറത്താക്കി
01:25 AM Jun 30, 2020 | Deepika.com