തിരുവനന്തപുരം: ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയ യുഡിഎഫ് നടപടി നീതിപൂർവമായ തീരുമാനമാണെന്നു കേരള കോണ്ഗ്രസ്- ജോസഫ് വിഭാഗം നേതാവ് പി.ജെ. ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാന കൈമാറ്റ ധാരണ പാലിക്കാൻ ജോസ് പക്ഷം തയാറായില്ല. പല തരത്തിലുള്ള ചർച്ചകൾ നടത്തിയിട്ടും വഴങ്ങിയില്ല. യുഡിഎഫ് അറിഞ്ഞെടുത്ത തീരുമാനം അംഗീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് പുറത്താക്കൽ തീരുമാനമെന്ന് അദ്ദേഹം വിശദീകരിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്തിൽ ജോസ് പക്ഷത്തിന് എട്ടുമാസവും ജോസഫ് പക്ഷത്തിന് ആറുമാസവുമെന്ന ധാരണയുണ്ടായിരുന്നു. ജോസ് പക്ഷത്തിന്റെ കാലാവധി കഴിഞ്ഞപ്പോൾ ധാരണ ഉണ്ടെന്ന് പോലും അവർ സമ്മതിക്കുന്നില്ല. എട്ടു മാസം കഴിഞ്ഞപ്പോൾ യുഡിഎഫ് കക്ഷികൾ ഇടപെട്ടു. യുഡിഎഫ് നിർദേശം അംഗീകരിക്കാത്തവരെ യുഡിഎഫിൽ നിലനിർത്താനാകില്ല.
പാലായിൽ ജയസാധ്യതയുള്ള സ്വീകാര്യനായ സ്ഥാനാർഥിയെ നിർത്തണമെന്നു താൻ നിർദേശിച്ചു. എന്നാൽ, ജോസ് ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും കെ.എം. മാണിയാണു തങ്ങളുടെ ചിഹ്നം എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പാർട്ടിയുടെ ഭരണഘടന ലംഘിച്ച് ജോസ് ചെയർമാനായി സ്വയം പ്രഖ്യാപിച്ചതായും പി.ജെ. ജോസഫ് പറഞ്ഞു.
യുഡിഎഫിന്റേതു നീതിപൂർവമായ തീരുമാനം: പി.ജെ. ജോസഫ്
01:25 AM Jun 30, 2020 | Deepika.com