തിരുവനന്തപുരം: കഠിനംകുളത്തു യുവതിയെ ബലം പ്രയോഗിച്ചു മദ്യം കുടിപ്പിച്ചു മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിയുടെ അഞ്ചു വയസുകാരനായ മകനെ പോലീസ് മുഖ്യസാക്ഷിയാക്കും. “അമ്മയെ നാല് മാമൻമാർ ഉപദ്രവിച്ചെന്നും തടയാൻ ശ്രമിച്ച തന്നെ തള്ളിയിട്ടെന്നും’’ മകൻ പോലീസിൽ മൊഴിനൽകി. കഴിഞ്ഞ ദിവസം പോലീസിനോടും മജിസ്ട്രേട്ടിനോടുമാണു കുട്ടി രഹസ്യമൊഴി നൽകിയത്. കുട്ടിയുടെയും യുവതിയുടെയും മൊഴികൾ സമാനമാണ്. പോലീസ് സ്റ്റേഷനിൽ മൂന്നു പ്രതികളെ കുട്ടി തിരിച്ചറിയുകയും ചെയ്തു.
കഠിനംകുളം സ്വദേശിനിയായ യുവതിയെ മദ്യം നൽകി മാനഭംഗം ചെയ്യാൻ ശ്രമിച്ച കേസിൽ ഭർത്താവ് ഉൾപ്പെടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു. ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാൾ ഒളിവിലാണ് ഇയാളെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. ചാന്നാങ്കര സ്വദേശികളായ മൻസൂർ (34), അർഷാദ് (26), അക്ബർ (അക്കു -24), മനോജ് (26), യുവതിയുടെ ഭർത്താവ്, വെട്ടുതുറ സ്വദേശി രാജൻ (65) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരുടെ കൂട്ടാളിയായ നൗഫൽ ഒളിവിലാണ്. യുവതിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷ ഓടിച്ചിരുന്നതു നൗഫലായിരുന്നുവെന്നാണു പ്രതികൾ പോലീസിനോടു പറഞ്ഞത്.
മാനഭംഗശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം, തട്ടിക്കൊണ്ടുപോകൽ, പോക്സോ എന്നീ വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയെ ഉപദ്രവിച്ചതിനാണു പോക്സോ വകുപ്പ് ചുമത്തിയത്. യുവതിയുടെ രണ്ടു മൊബൈൽ ഫോണുകളും ആയിരം രൂപയും പ്രതികൾ മോഷ്ടിച്ചതിനാണു മോഷണക്കുറ്റം ചുമത്തിയിരിക്കുന്നത്.
ഭർത്താവ് കഞ്ചാവും മദ്യവും സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നാണു യുവതി മൊഴി നൽകിയിരിക്കുന്നത്. യുവതിയിൽനിന്നു പ്രതികൾ തട്ടിയെടുത്ത മൊബൈൽ ഫോണും പണവും പ്രതികളിലൊരാളായ അർഷാദിന്റെ വീട്ടിൽ നിന്നു പോലീസ് കണ്ടെടുത്തു.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ബീച്ച് കാണിക്കാനെന്നു പറഞ്ഞു യുവതിയെയും രണ്ടു കുട്ടികളെയും കൂട്ടി ഭർത്താവ് വെട്ടുതുറയിലുള്ള സുഹൃത്ത് രാജന്റെ വീട്ടിലെത്തിയത്.
അവിടെ വച്ച് രാജനും യുവതിയുടെ ഭർത്താവും മദ്യപിച്ച ശേഷം പുറത്തേക്കു പോയിരുന്നു. അല്പസമയത്തിനു ശേഷമാണ് ഭർത്താവിന്റെ സുഹൃത്തായ ഒരു യുവാവ് വന്നു ഭർത്താവ് ആൾക്കാരുമായി പ്രശ്നം ഉണ്ടാക്കുന്നുവെന്നും തടയാൻ വരണമെന്നും പറഞ്ഞു യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റിയത്. യുവതി തന്റെ അഞ്ച് വയസുകാരനായ മകനെയും ഒപ്പം കൂട്ടുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിച്ചു സംഘം യുവതിയെ ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി.
കഠിനംകുളം പീഡനശ്രമം: അഞ്ച് വയസുള്ള മകന്റെ മൊഴി നിർണായകമായി; മുഖ്യസാക്ഷിയാക്കും
12:48 AM Jun 07, 2020 | Deepika.com