ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നവർക്കു മാത്രമായിരിക്കും അമ്പല ദർശനത്തിനു പ്രവേശനം.
ഒരു ദിവസം 600 പേർക്കു ദർശനം ലഭ്യമാക്കുന്ന തരത്തിലാണു ക്രമീകരിച്ചിരിക്കുന്നത്. ഒരു മണിക്കൂറിൽ 150 പേർക്കു ദർശനം സാധ്യമാകും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാകും ദർശനം അനുവദിക്കുക. വിഐപി ദർശനം ഉണ്ടാകില്ല. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്കു പ്രത്യേക സമയം അനുവദിക്കും. ബാച്ച് അടിസ്ഥാനത്തിൽ ദർശനം അനുവദിക്കും. ഓരോ ബാച്ചിലും 50 പേർ ഉണ്ടാകും. ഒരു മണിക്കൂറിൽ മൂന്ന് ബാച്ച് ദർശനത്തിന് അനുവദിക്കും.
സാമൂഹ്യഅകലം കൃത്യമായി പാലിക്കുന്നവിധം ക്രമീകരണങ്ങളുണ്ടാകും. ഓരോ ബാച്ച് ദർശനം നടത്തി പോകുമ്പോഴും ഗ്രില്ലുകൾ ഉൾപ്പെടെ സാനിറ്റൈസ് ചെയ്യും. ഹാൻഡ്വാഷ്, സാനിറ്റൈസിംഗ് സൗകര്യമുണ്ടാകും. ജീവനക്കാരും ദർശനത്തിനെത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണം. പ്രസാദം, തീർഥം, നിവേദ്യം എന്നിവ നൽകില്ല.
ഗുരുവായൂരിൽ വിവാഹങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി 60 വിവാഹം വരെയാകാമെന്നാണ് തീരുമാനം. രാവിലെ അഞ്ചുമുതൽ ഉച്ചയ്ക്ക് ഒന്നരവരെയാണ് വിവാഹം നടത്താനുള്ള സമയം. രജിസ്ട്രേഷൻ ചെയ്യുന്നതനുസരിച്ചു വിവാഹസമയം ക്രമീകരിക്കും. ഒരു വിവാഹത്തിന് 10 മിനിറ്റാകും അനുവദിക്കുക. വരനും വധുവുമടക്കം പരമാവധി 10 പേർക്കു പങ്കെടുക്കാം.
വിവാഹപാർട്ടി അരമണിക്കൂർ മുമ്പ് എത്തി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കാത്തിരിക്കണം. അവിടെ സാമൂഹ്യഅകലം പാലിച്ച് കാത്തിരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അവിടെവച്ച് രേഖകൾ, തിരിച്ചറിയൽ കാർഡ് തുടങ്ങിയ പരിശോധന, മെഡിക്കൽ പരിശോധന തുടങ്ങിയവ നടത്താൻ ക്രമീകരണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ബാക്കി എല്ലാ ക്ഷേത്രങ്ങളിലും പൊതുവായി പ്രഖ്യാപിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം ക്ഷേത്രങ്ങളുടെ പ്രത്യേകതകൾ കൂടി കണക്കിലെടുത്ത് അതതു ദേവസ്വങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതിദിനം 600 പേർക്കു ദർശനം
12:37 AM Jun 07, 2020 | Deepika.com