കൊച്ചി: കോവിഡിനെത്തുടര്‍ന്നു വിദേശരാജ്യങ്ങളില്‍നിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നുമായി ഒരുമാസത്തിനിടെ സംസ്ഥാനത്തേക്കു മടങ്ങിയെത്തിയത് ഒന്നേമുക്കാൽ ലക്ഷത്തിലധികം പേര്. വിമാനം, കപ്പല്‍, ട്രെയിന്‍ എന്നിവ വഴിയും വാഹനങ്ങളിൽ ചെക്ക് പോസ്റ്റുകൾ കടന്നുമാണ് ആളുകൾ സംസ്ഥാനത്തെത്തിയത്. ഇന്നലെ വരെ ആകെ 1,79,294 പേർ മടങ്ങിയെത്തി.
ഇതരസംസ്ഥാനങ്ങളില്‍നിന്നു ചെക്ക് പോസ്റ്റ് കടന്നാണു കൂടുതൽ പേരുമെത്തിയത്. 1,17,232 പേർ. 43,901 പേർ വിമാനമാര്‍ഗവും 1,621 പേര് കപ്പല്മാര്ഗവുമെത്തി. ട്രെയിനുകളിൽ 16,540 പേരാണെത്തിയത്. വന്നവരില്‍ 1,54,446 പേര് വീടുകളില്‍ നിരീക്ഷണത്തിലും 21,987 പേര് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലുമാണ്. 925 യാത്രക്കാര്‍ ഐസൊലേഷനിൽ കഴിയുന്നു.
മടങ്ങി വന്നവരില്‍ 7,190 പേര് ഗർഭിണികളാണ്. പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ 3,785 പേരും വയോജനങ്ങള്‍ 4,164 പേരുമുണ്ട്. 177 യാത്രക്കാരുമായി മേയ് ഏഴിനാണ് പ്രവാസികളുടെ ആദ്യസംഘം കൊച്ചിയിലെത്തിയത്. സംസ്ഥാനത്ത് നിലവില്‍ 1029 പേർ വിവിധ ജില്ലകളിലായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.
ഒരു മാസത്തിനിടെ മടങ്ങിയെത്തിയത് ഒന്നേമുക്കാൽ ലക്ഷം പേര്
12:30 AM Jun 07, 2020 | Deepika.com