തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെല്ലാം ചെറുവനവത്കരണ പദ്ധതിയായ മിയാവാക്കി വനം വരുന്നു. 55 ജയിലുകളിലെയും ഉപയോഗശൂന്യമായ ഭൂമിയില്‍ പ്രദര്ശനവനം നിര്‍മിക്കുകയാണു ലക്ഷ്യം. ഒാരോ പ്രദേശത്തെയും മണ്ണിന്റെ പ്രത്യേകതയും ഘടനയും മനസിലാക്കി ചെറുവനം രൂപപ്പെടുത്തുന്ന രീതിയാണ് മിയാവാക്കി. ആദ്യ മിയാവാക്കി വനപദ്ധതിക്കു തിരുവനന്തപുരം ജില്ലാ ജയിലിൽ തുടക്കമായി. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്ഷിക ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധി സ്മൃതിവനമെന്നു പേരുനല്കി.
തിരുവനന്തപുരത്തു ജില്ലാ ജയിലിനു മുന്‍വശത്തു മാലിന്യനിര്‍മാര്‍ജനത്തിനായി മാറ്റിവച്ചിരുന്ന സ്ഥലത്താണ് മിയാവാക്കി വനമൊരുക്കിയത്. ബാക്കിയുള്ള 54 ജയിലുകളും ഇതു സാധ്യമാക്കും.
സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും തൈകളും സാങ്കേതിക ഉപദേശങ്ങളും പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് നല്‍കിയത്. വിവിധ കേന്ദ്രങ്ങളില്‍നിന്നു ശേഖരിച്ച അഞ്ഞൂറിലധികം വ്യത്യസ്ത ഇനത്തില്‍പെട്ട വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും ഔഷധസസ്യങ്ങളുടെയും ആയിരത്തിലധികം തൈകള്‍ വച്ചുപിടിപ്പിച്ചു. ജയിലിനു പുറത്ത് 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന പദ്ധതി ചെറിയ തുകയിലാണ് തടവുകാരുടെയും ജീവനക്കാരുടെയും സഹായത്തോടെ ആരംഭിച്ചതെന്നു ജയില്‍മേധാവി ഋഷിരാജ് സിംഗ് അറിയിച്ചു.
മരങ്ങളും കാടുകളും വച്ചുപിടിപ്പിച്ചു വനപ്രദേശങ്ങള്‍ വ്യത്യസ്തമാക്കുകയും ജലവും മണ്ണും സംരക്ഷിക്കുകയും മാലിന്യ നിര്‍മാര്‍ജനം ശാസ്ത്രീയ രീതിയില്‍ നടപ്പാക്കുകയും ചെയ്ത് ആഗോള പരിസ്ഥിതി സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതു ലക്ഷ്യം വച്ചാണു തീരുമാനം.
ജപ്പാനിലെ സസ്യശാസ്ത്രജ്ഞനായ ഡോ. അകിരാ മിയാവാക്കിയാണ് ഈ വനവത്കരണത്തിന്റെ ഉപജ്ഞാതാവ്. വിത്തുകള്‍, പ്രകൃതിദത്ത വനങ്ങള്‍ എന്നിവയിലായിരുന്നു ഡോ. മിയാവാക്കിയുടെ പഠനം.
തിരുവനന്തപുരത്തു കനകക്കുന്നില്‍ ടൂറിസം വകുപ്പ് നേരത്തെ നടപ്പാക്കിയ മിയാവാക്കി വനവത്കരണവും വന്‍ വിജയമായിരുന്നു. അവിടെ അഞ്ചു സെന്റില്‍ മരങ്ങളും ചെടികളും ഉള്‍പ്പെടെ 400 എണ്ണം വച്ചുപിടിപ്പിച്ചിരുന്നു.
ജയിലുകളിലെല്ലാം മിയാവാക്കി വനം വരുന്നു
11:59 PM Jun 06, 2020 | Deepika.com