കൊണ്ടോട്ടി: മയക്കുമരുന്നുമായി രണ്ടു പേരെ കൊണ്ടോട്ടി പോലീസും ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും ചേർന്നു പിടികൂടി. മാങ്കാവ് വീട്ടിലകത്ത് ഹിജാസ് (22), കോഴിക്കോട് കല്ലായി അമൻ വീട്ടിൽ അകീൽ (20)എന്നിവരാണ് എൽഎസ്ഡി, എംഡിഎ എന്നീ മയക്കുമരുന്നുമായി അറസ്റ്റിലായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് മയക്കുമരുന്നു വിൽപ്പന നടത്തുന്ന കണ്ണികളിലെ പ്രധാനികളാണ് പിടിയിലായവരെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മയക്കുമരുന്നു കടത്താൻ ഉപയോഗിച്ച ബൈക്കും ഇവരിൽനിന്നു കണ്ടെടുത്തു. 2000 രൂപ നിരക്കിലാണ് മയക്കുമരുന്ന് സ്റ്റാമ്പ് വിറ്റിരുന്നത്. കൊറിയർവഴിയും ഇവർ മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നതായി പറയുന്നു.
കൈവശം വച്ചാൽ 20 വർഷത്തിലധികം തടവു ശിക്ഷയും പിഴയും ലഭിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇതിന് അര ലക്ഷം രൂപയോളം മൂല്യമുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നിർദേശ പ്രകാരം കൊണ്ടോട്ടി സിഐ ബിജു, എസ്ഐ മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, ശ്രീജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
11:59 PM Jun 06, 2020 | Deepika.com