തിരുവനന്തപുരം: യുവതിയെ മദ്യം നൽകി മയക്കിയശേഷം ഭർത്താവിന്റെ സുഹൃത്തുക്കൾ കൂട്ടമാനഭംഗത്തിനിരയാക്കാൻ ശ്രമിച്ചു. ക്രൂര മർദനത്തിനിരയായ യുവതി പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ഭർത്താവ് ഉൾപ്പെടെ ആറു പേരെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചാന്നാങ്കര സ്വദേശികളായ മൻസൂർ (34), അർഷാദ് (26), അക്ബർ (അക്കു -24), മനോജ് (26) , യുവതിയുടെ ഭർത്താവ് പോത്തൻകോട് സ്വദേശി, വെട്ടുതുറ സ്വദേശി സെബാസ്റ്റ്യൻ (രാജൻ -65) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ വെട്ടുതുറയിലുള്ള രാജന്റെ വീട്ടിൽ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. യുവതിയുടെ ഭർത്താവിന്റെ സുഹൃത്താണ് രാജൻ. കഠിനംകുളം സ്വദേശിനിയായ യുവതിയെയും രണ്ടു മക്കളെയും ബീച്ച് കാണിക്കാനെന്ന് പറഞ്ഞ് ഭർത്താവ് സുഹൃത്തായ രാജന്റെ വീട്ടിലെത്തിച്ചു. അവിടെ വച്ചു ഭർത്താവും രാജനും മദ്യപിച്ചു. ഇതിനിടെ യുവതിയെ ബലം പ്രയോഗിച്ച് ഭർത്താവ് മദ്യം കുടിപ്പിച്ചു. അൽപ്പസമയത്തിന് ശേഷം രാജനും അൻസിലും ഒരു മകനെയും കൂട്ടി പുറത്തേക്കു പോയി. ഇതിനിടെ ഭർത്താവിന്റെ സുഹൃത്തായ ഒരാൾ വന്ന് ഭർത്താവ് ആൾക്കാരുമായി വഴക്ക് കൂടുകയാണെന്നും ഉടൻ വരണമെന്നും പറഞ്ഞ് യുവതിയെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി . അഞ്ച് വയസായ മകനെയും യുവതി ഒപ്പം കൂട്ടിയിരുന്നു.
വിജനമായ പത്തേക്കർ എന്ന സ്ഥലത്തെ പുരയിടത്തിൽ എത്തിയപ്പോൾ നാലുപേർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതി പോലീസിൽ നൽകിയ മൊഴി. ദേഹമാസകലം സിഗരറ്റ് വച്ച് പ്രതികൾ പൊള്ളിച്ചുവെന്നും ക്രൂരമർദനത്തിനിരയാക്കിയെന്നും താൻ അബോധാവസ്ഥയിലായെന്നും യുവതി പോലീസിനോട് മൊഴി നൽകി.
ഒപ്പമുണ്ടായിരുന്ന അഞ്ചു വയസുകാരനായ മകനെയും ദേഹോപദ്രവമേൽപ്പിച്ചപ്പോൾ കുട്ടിയെ വീട്ടിലാക്കിയിട്ടു വരാമെന്നു പറഞ്ഞ് യുവതി രക്ഷപ്പെട്ട് റോഡിലേക്ക് ഇറങ്ങി. അതുവഴി ബൈക്കിൽ വന്ന യുവാക്കളോട് കാര്യം പറഞ്ഞപ്പോൾ അവർ ഒരു കാറിൽ യുവതിയെയും കുട്ടിയെയും വീട്ടിലെത്തിക്കുകയായിരുന്നു.
പിന്നീട് കഠിനംകുളം പോലീസിൽ പരാതി നൽകിയ ശേഷം ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ യുവതി ചികിത്സ തേടി. ഇന്നലെ രാവിലെയോടെ ആശുപത്രിയിൽ നിന്നു യുവതിയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയച്ചു.
മജിസ്ട്രേട്ട് യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. വൈകുന്നേരത്തോടെ യുവതിയെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഭർത്താവ് നിരന്തരം ദേഹോപദ്രവമേൽപ്പിച്ചു വന്നിരുന്നതായി യുവതി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ സംഭവത്തെക്കുറിച്ച് പരാതി നൽകരുതെന്നു പറഞ്ഞ് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും യുവതി പോലീസിൽ മൊഴി നൽകി. മാനഭംഗശ്രമം, തട്ടിക്കൊണ്ട് പോകൽ, മോഷണം, ദേഹോപദ്രവം ഏൽപ്പിക്കൽ, കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികളോടാപ്പമുണ്ടായിരുന്ന ഒരാൾ ഒളിവിലാണ്. ഇയാളെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു. പിണക്കത്തിലായിരുന്ന യുവതിയും ഭർത്താവും തമ്മിൽ വീണ്ടും ഒരുമിച്ച് താമസം തുടങ്ങിയത് ഒരു മാസം മുൻപായിരുന്നു. വിവാഹ ശേഷം ഭർത്താവ് ഉപദ്രവിക്കുക പതിവായിരുന്നുവെന്നു യുവതി പോലീസിൽ മൊഴി നൽകി.
തിരുവനന്തപുരം റൂറൽ എസ്പി അശോകന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി പി.വി.ബേബി, കഠിനംകുളം സിഐ വിനീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.വൈദ്യപരിശോധനക്ക് ശേഷം പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ, റൂറൽ എസ്പി അശോകൻ എന്നിവർ യുവതിയോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കി.
മദ്യം നൽകി മയക്കി യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കാൻ ശ്രമം
01:28 AM Jun 06, 2020 | Deepika.com