തിരുവനന്തപുരം: ശബരിമലയിലേക്കു പാത്രങ്ങൾ വാങ്ങിയതിൽ ഒരു കോടി 81 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ദേവസ്വം ബോർഡ് നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി വി.എസ്. ജയകുമാറിനെതിരായ എട്ട് അഴിമതിയാരോപണങ്ങളിൽ ഏഴും ശരിയാണെന്നു തെളിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. മുൻ ദേവസ്വം മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ വി.എസ്. ശിവകുമാറിന്റെ സഹോദരനാണ് വി.എസ്. ജയകുമാർ.
വി.എസ്.ജയകുമാർ 2014-15 കാലത്ത് ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നപ്പോഴും തുടർന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും നടത്തിയ ക്രമക്കേടുകളാണ് ചെറുന്നിയൂർ പി. ശശിധരൻ നായർ കമ്മീഷൻ അന്വേഷിച്ചത്.
ശബരിമലയിൽ പാത്രങ്ങൾ ഉപയോഗിക്കാതെ കിടക്കുന്പോൾ പുതിയ പാത്രങ്ങൾ വാങ്ങിയതായി കാണിച്ച് വ്യാജ ബില്ലുകൾ ഹാജരാക്കി 1,81,89,490 രൂപയുടെ അഴിമിതി നടത്തിയതായി പരിശോധനയിൽ കണ്ടെത്തി. ഓഡിറ്റ് സമയത്തെ രേഖകൾ മറച്ചുവച്ചതായും ഫയലുകൾ നശിപ്പിച്ചതായും കണ്ടെത്തി.
ശബരിമലയിലേക്കുള്ള പാത്രങ്ങൾ വാങ്ങിയതിൽ 1.81 കോടിയുടെ അഴിമതിയെന്നു റിപ്പോർട്ട്
01:01 AM Jun 06, 2020 | Deepika.com