കോഴിക്കോട്: അനധികൃതമായി വില്ക്കാന് ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടിയ വജ്രത്തിന്റെ മൂല്യം കോടികള്‍. കഴിഞ്ഞ ദിവസം ടൗണ്‍ പോലീസ് പിടികൂടിയ 5.3 ഗ്രാം തൂക്കവും ഒന്നര സെന്റീമീറ്റർ വ്യാസവുമുള്ള പച്ച വജ്രക്കല്ല് അപൂർവമാണെന്നും ഇതിന് കോടികള്‍ മൂല്യമുണ്ടെന്നുമാണ് പോലീസിനു ബോധ്യമായത്.
യൂറോപ്യന്‍ മോഡല്‍ രത്നമായ അലക്സാഡ്രൈറ്റാണു പിടി കൂടിയത്. ഇതു വില്ക്കാന് ശ്രമിച്ച മലപ്പുറം വേങ്ങര ഊരകം കാപ്പില്‍ താജ്മഹല്‍ ഹൗസില്‍ എം. അബ്ദുറഹ്മാനെ അറസ്റ്റ്ചെയ്തിരുന്നു.
മതിയായ രേഖകളില്ലാത്തതിനെത്തുടര്ന്നാണ് അബ്ദുറഹ്മാനെതിരേപോലീസ് കേസെടുത്തത്. അതേസമയം വജ്രം എവിടെനിന്നാണ് കൊണ്ടുവന്നതെന്നോ ഇതിന്റെ യഥാർഥ മൂല്യം എത്രയെന്നതു സംബന്ധിച്ചോ അബ്ദുറഹ്മാന് അറിവില്ല. കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്നത് അബ്ദുറഹ്മാന് വജ്രം നല്കിയ മലപ്പുറം സ്വദേശി ഷമീറിനെയാണ്. ഷമീര്‍ ഇപ്പോള്‍ ഒളിവിലാണ്. 14 ലക്ഷം രൂപയ്ക്കാണ് ഷമീര്‍ വജ്രം അബ്ദുറഹ്മാനു വിറ്റത്. അബ്ദുറഹ്മാന് 9.5 ലക്ഷം രൂപ ഷമീറിന് നല്‍കിയിട്ടുണ്ട്. അതേസമയം ഷമീര്‍ എറണാകുളം സ്വദേശിയില്‍നിന്ന് വജ്രം കൈക്കലാക്കി രക്ഷപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. ഇതു സംബന്ധിച്ചുള്ള പരാതിയില്‍ മലപ്പുറം പോലീസും ഷമീറിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
വിലകൂടിയ വജ്രമായതിനാല് കോടതിയില്‍ ഹാജരാക്കിയ ശേഷം സൂക്ഷിക്കാനായി ട്രഷറിയിലേക്കു മാറ്റി.
കോഴിക്കോട്ട് പിടികൂടിയത് കോടികളുടെ വജ്രം; മുഖ്യപ്രതി മുങ്ങി
01:00 AM Jun 06, 2020 | Deepika.com