തിരുവനന്തപുരം: കേരളം കേന്ദ്രമാക്കി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയും സംസ്ഥാനത്തെ തന്ത്രപ്രധാന സ്ഥലങ്ങൾ ലക്ഷ്യം വയ്ക്കുകയും ചെയ്ത കൊടുംഭീകരനെ എൻഐഎ സംഘം ചോദ്യം ചെയ്തുവരുന്നു.
ബംഗ്ലാദേശുകാരനും നിരവധി തീവ്രവാദ കേസുകളിലെ പ്രതിയുമായ ബോറോ കരീം എന്ന് വിളിക്കുന്ന അബ്ദുൾ കരീമിനെയാണ് എൻഐഎ സംഘം ചോദ്യം ചെയ്യുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അതിഥി തൊഴിലാളിയായി എത്തിയ അബ്ദുൾ കരിം ജമാ അത്ത് ഉൾ മുജാഹിദിൻ ബംഗ്ലാദേശ് എന്ന പേരിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയിലെ പ്രധാനിയാണ്. ഐഎസുമായി ബന്ധമുള്ള ഈ സംഘടനയിൽ അബ്ദുൾ കരിം കേരളത്തിലെ അതിഥി തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യമിട്ട് സ്ലീപ്പിംഗ് സെൽ രൂപികരിച്ച് പ്രവർത്തിച്ച് വരികയായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. കേരളത്തിൽനിന്നു പശ്ചിമ ബംഗാളിലേക്കുപോയ കരീമിനെ ബംഗാളിലെ മൂർഷിദാബാദിൽ വച്ച് കൽക്കത്തയിലെ തീവ്രവാദ വിരുദ്ധ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് എൻഐഎക്ക് കൈമാറുകയായിരുന്നു.
എൻഐഎ സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കേരളത്തിൽ തീവ്രവാദ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതായി ബോധ്യപ്പെട്ടത്.
കോട്ടയം, എറണാകുളം ജില്ലകളിൽ ഉൾപ്പെടെ അതിഥി തൊഴിലാളികളെ തെരുവിലിറക്കി പ്രതിഷേധം നടത്താൻ പ്രേരിപ്പിച്ചതിന് പിന്നിൽ ഇയാൾക്ക് പങ്കുണ്ടായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. കേരളത്തിലെ പ്രമുഖ ആരാധനാലയങ്ങളും തന്ത്രപ്രധാനമായ സ്ഥാപനങ്ങളും ഇയാൾ ഉന്നമിട്ടിരുന്നുവെന്ന് എൻഐഎക്ക് സംശയമുണ്ട്. ഇയാളുടെ മൊബൈൽ ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള സൂചനകൾ ലഭിച്ചതെന്നാണ് അറിയാൻ സാധിക്കുന്നത്. എൻഐഎയുടെ കസ്റ്റഡിയിലുള്ള കരിമിനെ കേരളത്തിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യാനുള്ള നടപടികളാണ് എൻഐഎ സംഘം നടത്തുന്നത്.
കഴിഞ്ഞ മൂന്നു വർഷക്കാലമായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങളിലും ഭീകര പ്രവർത്തനങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കേരളം, കർണാടകം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്ന ഇയാളെ പിടികൂടാൻ എൻഐഎ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ബോംബ് നിർമാണത്തിൽ ഉൾപ്പെടെ ഇയാൾക്ക് പ്രാഗൽഭ്യം ഉണ്ടായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അനുമാനം.
തീവ്രവാദവിരുദ്ധ സ്ക്വാഡ് പിടികൂടിയ അബ്ദുൾ കരീമിനെ എൻഐഎ സംഘം ചോദ്യം ചെയ്യുന്നു
12:47 AM Jun 05, 2020 | Deepika.com