ഒരുവട്ടം കൂടി, ഒരു വട്ടം കൂടുമോ?
കൊച്ചേട്ടന്റെ കത്ത്
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
മധുരോർമ്മകൾ മേയുന്ന വിദ്യാലയം പ്രിയ നൊന്പരമായി മനസിൽ താലോലിച്ച്, കൂട്ടുകാർ ഓൺലൈൻ വിദ്യാഭ്യാസം എന്ന കോവിഡ് കാല പഠനരീതി പരിശീലിച്ചുതുടങ്ങി. പതിവുപോലെ, ജൂൺ ഒന്നിന് അധ്യയനവർഷം ആരംഭിച്ചപ്പോൾ പ്രവേശനോത്സവം ഇല്ലായിരുന്നു. നഴ്സറി ക്ലാസുകളിൽനിന്ന് കൂട്ടനിലവിളികൾ ഉയർന്നില്ല. പള്ളിക്കൂടത്തിന്റെ മണിമുറ്റങ്ങളിൽ കുഞ്ഞുപാദങ്ങൾ പതിഞ്ഞില്ല. പുത്തനുടുപ്പുകൾ നനഞ്ഞില്ല. വർണക്കുടകൾ വിടർന്നില്ല. ജൂൺ മഴത്തുള്ളികൾ മാത്രം എല്ലാ വിദ്യാലയത്തിന്റെയും മുറ്റത്ത് ഏറെനേരം തുള്ളിക്കളിച്ചുനിന്നു; കുഞ്ഞു കൂട്ടുകാരെത്തേടി... ആരെയും കാണാതെ മഴത്തുള്ളികൾ മടങ്ങി.
സാക്ഷരകേരളത്തിന്റെ പ്രൗഢസംസ്കാരം തുടരാൻ അറുപതുലക്ഷത്തോളം വിദ്യാർഥികൾ എല്ലാ ജൂൺമാസത്തിലും ആയിരക്കണക്കിനു വിദ്യാലയങ്ങളുടെ മുറ്റത്ത് അണിനിരക്കുന്ന അധ്യയനാത്ഭുതം ലോകത്തിനുതന്നെ വിസ്മയമാണ്. കേരളം പോലുള്ള ഒരു കൊച്ചു സംസ്ഥാനത്തിന്റെ വിദ്യാധന വിസ്മയം മലയാളിയുടെ തറവാട്ടുമഹിയുടെ മണിമുദ്രയാണ്. കോവിഡ് എല്ലാം മാറ്റിയെഴുതുകയാണ്. മനുഷ്യന്റെ ജീവിതക്രമം മാത്രമല്ല, മനുഷ്യചരിത്രംതന്നെ, ലോകചരിത്രംതന്നെ കോവിഡ് തിരുത്തിയെഴുതുകയാണ്.
ഇപ്പോൾ ഓൺലൈൻ ക്ലാസുകളുടെ കാലമായി. തങ്കുപൂച്ചയും മിട്ടുപൂച്ചയും കുട്ടിക്കുരങ്ങന്മാരുമൊക്കെയായി സായി ടീച്ചറും സഹഅധ്യാപകരും ഓൺലൈൻ പ്രവേശനോത്സവം ഉജ്വലമാക്കി.
വീടുകളിൽ ഒറ്റക്കിരിക്കുന്പോഴും അരികിൽ സഹപാഠികളുടെ സൗഹൃദസാന്നിധ്യം കൂട്ടുകാർ അനുഭവിക്കണം. ഒന്നിച്ചു കളിക്കാനും ഒത്തിരി വർത്തമാനം പറയാനും കൊതിക്കുന്ന മനസു സൂക്ഷിക്കണം. എല്ലാവരുടെയും അവധിക്കാല വിശേഷങ്ങളിൽ കോവിഡും ലോക്ഡൗണും ക്വാറന്റൈനും പോലുള്ള പുതിയ വാക്കുകളും കടന്നുവന്നിട്ടുണ്ടാകും. സാനിറ്റൈസർ, മാസ്ക് തുടങ്ങിയ ഉപയോഗവസ്തുക്കൾ ഏവർക്കും ചിരപരിചിതമായിക്കഴിഞ്ഞു.
കൂട്ടുകാരേ, കോവിഡ് -19, ലോക ജീവിതക്രമം മാറ്റിയെഴുതുകയാണ്. 1920-21ലെ ഭീകരവ്യാധിയായിരുന്ന സ്പാനിഷ് ഫ്ളൂ പോലെ ലോകം മുഴുവനേയും കോവിഡ് മഹാമാരി ഭീതിയിലാഴ്ത്തിക്കഴിഞ്ഞു. പരസ്പരമുള്ള അകലവും വിരലുകളുടെ ശുചിത്വവും ആരോഗ്യപരിചരണവും പുതിയ അധ്യയനത്തിന്റെ ഒന്നാം പാഠങ്ങളാക്കി മാറ്റാം. വൃത്തിയുള്ള നഖവും മുഖവും വ്യക്തിത്വത്തിന്റെ മാത്രമല്ല, ആരോഗ്യത്തിന്റെയും ചിഹ്നമാക്കി മാറ്റാം. കുട്ടിക്കലപിലകളുടെ കളിയരങ്ങായ ആ വിദ്യാലയമുറ്റത്ത് ഒരു വട്ടംകൂടി, ഒരു വട്ടംകൂടാൻ, കൂട്ടുകൂടി പാടാൻ എല്ലാ കൂട്ടുകാരേയും ദൈവം അനുഗ്രഹിക്കും; തീർച്ച!
അതിജീവിക്കും നമ്മൾ ഈ വിപത്തിനെ. അതിജീവിക്കണം നമ്മൾക്ക്. ഒറ്റയ്ക്കല്ല, ഒരുമിച്ച്, ഒരു മനസോടെ.
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
ഡിസിഎൽ ഫാ. ആബേൽ സിഎംഐ ഓൺലൈൻ കലോത്സവം: മികച്ച പ്രതികരണം
വാക്കുകളിൽ തീപ്പൊരി വിതറി പ്രസംഗപ്രതിഭകൾ
കോട്ടയം: ഒന്നാംക്ലാസ് മുതൽ പത്താംക്ലാസ് വരെയുള്ള സമർത്ഥരായ വിദ്യാർഥികളാണ് അർത്ഥപൂർണമായ പ്രസംഗങ്ങളിലൂടെ ലോക്ഡൗൺകാലം സർഗപ്രക്രിയയാക്കി മാറ്റിയത്. പ്രസംഗകരെത്തേടി ആയിരക്കണക്കിന് കേൾവിക്കാർകൂടിയെത്തിയപ്പോൾ ഡിസിഎൽ പ്രസംഗമത്സരം രണ്ടരലക്ഷത്തിലധികം കുടുംബങ്ങളിൽ സംസാരവിഷയമായി.
ഇനി കേരളത്തിന്റെ ഭാവി പ്രസംഗകരെ കാണണമെങ്കിൽ dcldeepika യു ട്യൂബ് ചാനൽ സന്ദർശിച്ചാൽ മതി. നാനൂറിലേറെ കുട്ടിപ്രസംഗകരുടെ ഇടിവെട്ട് പ്രസംഗങ്ങളാണ് അവിടെയുള്ളത്.
ദീപിക ബാലസഖ്യത്തിന്റെ മുൻ കൊച്ചേട്ടനായിരുന്ന ഫാ. ആബേൽ പെരിയപ്പുറം സിഎംഐയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് ഡിസിഎൽ ഓൺലൈൻ കലോത്സവത്തിന് തിരികൊളുത്തിയത്. മത്സരത്തിന് വിദ്യാർഥികളിൽനിന്നു മികച്ച പ്രതികരണമാണു ലഭിച്ചത്. പ്രസംഗമത്സരത്തിന് ലഭിച്ച നാനൂറിലധികം മത്സരാർഥികളിൽനിന്ന് വിജയികളെ ജൂൺ രണ്ടാംവാരം പ്രഖ്യാപിക്കും.
ലളിതഗാനമത്സരം - കുട്ടിപ്പാട്ടുകാർ ഉണരുകയായ്
ലളിതഗാന മത്സരത്തിനുള്ള എൻട്രികൾ ജൂൺ 20 വരെ അയയ്ക്കാവുന്നതാണ്. കുട്ടികൾ പാടുന്ന വീഡിയോ റെക്കോഡ് ചെയ്ത് dcl@deepika.com എന്ന ഇ-മെയിലിലേക്കോ, 9387689410 എന്ന വാട്സ് ആപ് നന്പരിലേക്കോ അയയ്ക്കുക.
എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും മത്സരം. ലളിതഗാന മത്സരത്തിന് ഭക്തിഗാനങ്ങളോ, സിനിമാഗാനങ്ങളോ ആലപിക്കാൻ പാടില്ല. പശ്ചാത്തല സംഗീതവും അനുവദനീയമല്ല.
എൻട്രികൾ ജൂൺ 10 മുതൽ dcldeepika എന്ന യു ട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തു തുടങ്ങും. മത്സരാർഥികൾക്ക് dcldeepika യു ട്യൂബ് ചാനലിൽകയറി സബ്സ്ക്രൈബ് ചെയ്ത്, സ്വന്തം ഐറ്റം ഷെയർചെയ്ത് പരമാവധി പേർക്ക് അയച്ചുകൊടുത്ത് ലൈക്കുകൾ വാങ്ങാവുന്നതാണ്. ഓരോ വിഭാഗത്തിലും ജൂൺ 30-ന് ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച 20 ഗാനങ്ങൾവീതം വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കും.
മത്സരവീഡിയോകൾ അയയ്ക്കേണ്ടത്:
ഇ-മെയിൽ - dcl@deepika.com, വാട്സ് ആപ്പ് - 9387689410
കെ.ജി. കൂട്ടുകാർക്കായി സൂപ്പർ മത്സരങ്ങൾ
ഡിസിഎൽ കലോത്സവവേദികളിൽ കുഞ്ഞുടുപ്പുകളുടെ വർണ വിസ്മയം തീർത്ത് മാലാഖച്ചിരികളുടെ കിലുകിലാരവം ഉതിർത്ത് പാറി നടന്ന ഡിസിഎൽ നേഴ്സറി കൂട്ടുകാർ ഇനി ഓരോരുത്തരായി വീടുകളിലിരുന്ന് മാതാപിതാക്കളെയും സഹോദരങ്ങളെയും സദസാക്കി മാറ്റി ആക്ഷൻ സോംഗും കഥപറച്ചിലും നടത്തും. എൽ.കെ.ജി., യു.കെ.ജി. വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. ആൺ- പെൺ വ്യത്യാസമുണ്ടായിരിക്കുകയില്ല.
ഒരു സ്കൂളിൽനിന്ന് എത്ര കുട്ടികൾക്കു വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്. വീഡിയോ അയയ്ക്കുന്പോൾ പേരും വീട്ടിലെയും സ്കൂളിലെയും പൂർണമായ വിലാസവും ക്ലാസും ഫോൺ നന്പരും ചേർക്കേണ്ടതാണ്. വീടിനുള്ളിലോ പുറത്തോ വച്ച് കുട്ടി കളിക്കുന്ന വീഡിയോ എടുത്ത് dcl@deepika.com എന്ന ഇ-മെയിൽ അഡ്രസിലോ, 9387679410 എന്ന വാട്സ് ആപ് നന്പരിലേക്കോ അയയ്ക്കാവുന്നതാണ് എന്ന് കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ അറിയിച്ചു.
ആക്ഷൻ സോംഗ് - ഇംഗ്ലീഷ്, മലയാളം
ഇംഗ്ലീഷിലും മലയാളത്തിലും ആക്ഷൻ സോംഗ് അവതരിപ്പിക്കാവുന്നതാണ്. പശ്ചാത്തലസംഗീതം പാടില്ല. മത്സരാർത്ഥി തന്നെ പാടേണ്ടതാണ്. വസ്ത്രധാരണത്തിന് പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതാണ്. ജൂൺ 20 മുതൽ ജൂലൈ 10 വരെ ആക്ഷൻ സോംഗിനുള്ള എൻട്രികൾ സ്വീകരിക്കും.
കഥപറച്ചിൽ - ഇംഗ്ലീഷ്, മലയാളം
ഇംഗ്ലീഷിലോ, മലയാളത്തിലോ കഥ പറയാവുന്നതാണ്. ഭാഷയ്ക്കു പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതല്ല. ഉച്ചാരണശുദ്ധി, അർത്ഥമനുസരിച്ചുള്ള ഭാവപ്രകടനം, വസ്ത്രധാരണം എന്നിവ പരിഗണിക്കുന്നതാണ്. ജൂലൈ 20 മുതൽ ഓഗസ്റ്റ് 10 വരെ കഥപറച്ചിലിനുള്ള എൻട്രികൾ സ്വീകരിക്കും.
ഭാവി സൂപ്പർ താരങ്ങളെത്തേടി മോണോ ആക്ട് മത്സരം
പുതിയ കാലത്തിന്റെ അഭിനയപ്രതിഭാമത്സരത്തിൽ പങ്കെടുക്കാൻ നൂറുകണക്കിന് ബാലതാരങ്ങളാണ് ഒരുങ്ങുന്നത്. ഡിസിഎൽ മോണോ ആക്ട് മത്സരം കേരളത്തിലെ വിദ്യാർഥികളിൽ അഭിനയ പ്രതിഭകളുടെ ആരവമുയർത്തും എന്നാണു പ്രതീക്ഷിക്കുന്നത്. മോണോ ആക്ട് മത്സരത്തിന്റെ എൻട്രികൾ ജൂലൈ ഒന്നുമുതൽ അയയ്ക്കാവുന്നതാണ്. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചായിരിക്കും മത്സരം.
ആൺ-പെൺ വ്യത്യാസമുണ്ടായിരിക്കുകയില്ല. ലഭിക്കുന്ന എൻട്രികൾ വിദഗ്ധ സമിതി പരിശോധിച്ച് യോഗ്യമായവയായിരിക്കും dcldeepika എന്ന യു ട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9387689410 എന്ന നന്പരിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ വിളിക്കാവുന്നതാണ്.
ഡിസിഎൽ ബാലരംഗം
11:27 PM Jun 03, 2020 | Deepika.com