കാഞ്ഞിരപ്പള്ളി: കത്തോലിക്കാസഭയിലെ ഒന്‍പത് മേലധ്യക്ഷന്മാരും 275 സന്യാസിനികളും പങ്കുചേർന്ന് 53 ഭാഷകൾ ഉൾച്ചേർത്ത് ചൊല്ലിയ അന്പത്തിമൂന്നുമണി ജപം ജനശ്രദ്ധ നേടുന്നു. 35 മിനിട്ട് സമയം ധ്യാനിച്ച് പ്രാർഥിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആത്മീയ ഉണർവ് പകരുന്നതാണ് ഈ ജപമാല.
“നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാർഥന കേരളത്തിന് അകത്തും പുറത്തും വിദേശത്തുമുള്ള സന്യാസിനികൾ 53 ഭാഷകളിലായി ചൊല്ലുന്നു. “പരിശുദ്ധ മറിയമേ’ എന്ന പ്രാർഥന വിവിധ സന്യാസിനികൾ മലയാളത്തിലാണ് ചൊല്ലുന്നത്. മാർപാപ്പായുടെ പ്രാർഥനയോടെയാണ് ജപമാല ആരംഭിക്കുന്നത്. തുടർന്നുള്ള വിശ്വാസ പ്രമാണം വിവിധ ശുശ്രൂഷാ മേഖലകളിലായിരിക്കുന്ന സിസ്റ്റേഴ്സ് ചൊല്ലുന്നു.
ജപമാലയിലെ ലുത്തിനിയയുടെ ഓരോ ഖണ്ഡികയും 17 സന്യാസ സമൂഹങ്ങളിലെ സന്യാസിനികളാണ് ആലപിക്കുന്നത്.
കാഞ്ഞിരപ്പള്ളി രൂപത സോഷ്യൽ മീഡിയ അപ്പോസ്തലേറ്റിന്റെ ഡയറക്ടർ ഫാ. സോബി കന്നാലിൽ ആശയം, സംവിധാനം, എഡിറ്റിംഗ് എന്നിവ നിർവഹിച്ചിരിക്കുന്നു.
സിസ്റ്റർ റെജീന വെങ്ങാലൂർ എസ്എബിഎസിന്റെയും അരുണ്‍ പന്തമാക്കൽ, അമല കാടംപള്ളിൽ, ജോസ്ബിൻ മുളയ്ക്കൽ, അമൽ ഈറ്റപ്പുറത്ത്, അമൽ അറയ്ക്കപ്പറന്പിൽ, മനു വേഴന്പത്തോട്ടം, തോമസുകുട്ടി വാണിയപ്പുരയ്ക്കൽ എന്നീ യുവജനങ്ങളുടെയും നേതൃത്വത്തിൽ രണ്ടു മാസത്തോളമുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ജപമാല.
ജപമാലയിൽ പങ്കുചേരുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.youtube.com/watch?v=TCYJ1EWta48&feature=youtu.be
അന്പത്തിമൂന്നു ഭാഷകളിലെ അന്പത്തിമൂന്നുമണി ജപം ശ്രദ്ധ നേടുന്നു
01:01 AM Jun 03, 2020 | Deepika.com