തിരുവനന്തപുരം: ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ശരീരോഷ്മാവ് അളക്കുന്ന തെർമൽ സ്കാനർ പരിശോധനയ്ക്കു ശേഷമാകും പ്രവേശനം.
എട്ടു മുതൽ ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കുമ്പോൾ പനിയോ ചൂടോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവർക്കു പ്രവേശനം അനുവദിക്കില്ല. തെർമൽ സ്കാനർ പരിശോധനയിൽ നിശ്ചിത അളവിൽ കൂടുതൽ ശരീരോഷ്മാവ് രേഖപ്പെടുത്തിയാലാണ് പ്രവേശന നിരോ ധനം.
പ്രധാന ക്ഷേത്രങ്ങളിലെല്ലാം തെർമൽ സ്കാനർ സ്ഥാപിക്കുന്നതിനുള്ള അനുമതി തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാരിനോടു തേടിയതായാണു വിവരം. ഭക്തരെ പ്രവേശിപ്പിക്കുന്പോൾ മറ്റു തരത്തിലുള്ള കോവിഡ് പ്രോട്ടോക്കോളും പാലിക്കും.കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശനം.
ക്ഷേത്രങ്ങളിൽ ഒരേസമയം ദർശനം നടത്തുന്ന ഭക്തരുടെ എണ്ണത്തിലും നിയന്ത്രണം കൊണ്ടുവരും. സാമൂഹിക അകലം പാലിച്ചുള്ള നിയന്ത്രണമുണ്ടാകും.
തീർഥവും പ്രസാദവും പതിവുപോലെ നൽകാനാകുമോ എന്നത് ആരോഗ്യവകുപ്പു നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. ആചാരപരമായ കാര്യങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടിവന്നാൽ തന്ത്രിമാരുമായി ചർച്ച നടത്തും. ശ്രീകോവിലിൽ മേൽശാന്തിക്കു മാത്രമാകും പ്രവേശനമെന്നാണ് ആലോചന.
ക്ഷേത്രങ്ങൾ തുറക്കുന്നതിനു മുന്നോടിയായി ശനിയാഴ്ച ശുചീകരണദിനം ആചരിക്കും. ജീവനക്കാരും ഉപദേശകസമിതിയും ചേർന്നു ക്ഷേത്ര പരിസരം ശുചീകരിക്കാനാണു നിർദേശം.
ക്ഷേത്രപ്രവേശനം തെർമൽ പരിശോധനയ്ക്കു ശേഷം
01:01 AM Jun 03, 2020 | Deepika.com