നെടുമ്പാശേരി: കോവിഡിനെത്തുടർന്നു വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ മലയാളികളടക്കമുള്ളവരെ ഇന്ത്യയിലേക്കെത്തിക്കുന്ന പദ്ധതിയിൽ ഇതുവരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത് പതിനായിരത്തോളം പ്രവാസികൾ. കൂടുതൽ വിമാനങ്ങൾ ഇറങ്ങാൻ അനുവാദം ലഭിച്ചതോടെ ജൂൺ അഞ്ചു മുതൽ ഈജിപ്തിലെ കെയ്റോ മുതൽ ഫിലിപ്പൈൻസിലെ സെബു വരെയുള്ള രാജ്യങ്ങളിൽനിന്നു പ്രവാസികളുമായി ചാർട്ടേഡ് വിമാനങ്ങളെത്തും.
മേയ് ഏഴിനാണ് വന്ദേഭാരത് മിഷന് തുടക്കമായത്. ഈ പദ്ധതിയിൽ ഉൾപ്പെട്ട രാജ്യത്തെ ആദ്യവിമാനം എത്തിയത് കൊച്ചിയിലാണ്. മേയ് 31 വരെ ഗൾഫ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽനിന്നു മാത്രം 8,554 പ്രവാസികളെത്തി.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽനിന്നുള്ള എയർ ഇന്ത്യ വിമാനം ജൂൺ അഞ്ചിനു രാത്രി 7.45ന് കൊച്ചിയിലെത്തും. വിയറ്റ്നാമിൽനിന്ന് ജൂൺ ഏഴിനും കെയ്റോയിൽനിന്ന് 16നും യുക്രൈനിലെ കീവിൽനിന്നു 19നും ലണ്ടനിൽനിന്ന് 22 നും ഫിലിപ്പീൻസിലെ സെബുവിൽനിന്ന് 23നും എയർ ഇന്ത്യ വിമാനങ്ങൾ കൊച്ചിയിലെത്തും. മാൾട്ടയിൽനിന്ന് എയർ മാൾട്ട ജൂൺ ഒമ്പതിനും ലണ്ടനിൽനിന്ന് ബ്രിട്ടീഷ് എയർവേയ്സ് 10 നും കൊച്ചിയിലേക്ക് സർവീസ് നടത്തും.
മാർച്ച് മുതൽ സിയാൽ കാർഗോ വിഭാഗവും പ്രവർത്തനനിരതമാണ്. ഇതുവരെ 205 രാജ്യാന്തര കാർഗോ വിമാനങ്ങൾ കൊച്ചിയിലെത്തി. 4,644 മെട്രിക് ടൺ കാർഗോ കയറ്റുമതിയും 223.4 മെട്രിക് ടൺ കാർഗോ ഇറക്കുമതിയും ചെയ്തു. ഇന്നലെ 540 പേർ കൊച്ചിയിലെത്തി. ദുബായ്, കുവൈറ്റ്, ദോഹ എന്നിവിടങ്ങളിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആണ് സർവീസ് നടത്തിയത്. ഇന്നു ബഹറിൻ, അബുദാബി, ദമാം, ദുബായ് രാജ്യങ്ങളിൽ നിന്നു പ്രവാസികളെത്തും. ഇന്ന് 26 ആഭ്യന്തര സർവീസുകളുണ്ട്.
കൊച്ചിയിലെത്തിയത് 10,000 പ്രവാസികൾ, അഞ്ചു മുതൽ കൂടുതൽ വിമാനങ്ങൾ
01:01 AM Jun 03, 2020 | Deepika.com