വടക്കാഞ്ചേരി (തൃശൂർ): നിയന്ത്രണംവിട്ട് ആംബുലൻസ് മറിഞ്ഞ് സ്റ്റാഫ് നഴ്സിനു ദാരുണാന്ത്യം. അഞ്ചുപേർക്കു പരിക്കേറ്റു. പാലക്കാട് കണ്ണാടി പാലന ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കോട്ടയം തൃക്കോതമംഗലം വട്ടുകളത്തിൽ കുര്യാക്കോസിന്റെ മകൻ ജിബുമോൻ വി. കുര്യാക്കോസാ (38)ണു മരിച്ചത്. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ അജയൻ(34), സീതയുടെ ബന്ധുക്കളായ ഉണ്ണികൃഷ്ണൻ (26), രാജ്കുമാർ(26), അനിത(22), ഷിജു (27) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ: നവ്യ(നഴ്സ്, ഒമാൻ). അമ്മ: തങ്കമ്മ. സഹോദരൻ: ജിജോ. മക്കൾ: ജറോണ്‍, ജിയോണ്‍. സംസ്കാരം പിന്നീട് വാകത്താനം സെന്റ് സൈമണ്‍സ് ക്നാനായ സുറിയാനി പള്ളിയിൽ.
ഇന്നലെ രാവിലെ പതിനൊന്നോടെ തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടം. ബൈക്കപകടത്തിൽ പരിക്കേറ്റു പാലന ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പാലക്കാട് പറളി ഓടന്നൂർ ചേങ്ങോട് സീത(40)യുമായി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വന്ന ആംബുലൻസാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് റോഡിനടുത്തുള്ള പഴയ അരി ഗോഡൗണിന്റെ ചുമരിലിടിച്ചു മറിയുകയായിരുന്നു. വാഹനത്തിൽനിന്നു പുറത്തേക്കു വീണ ജിബുമോൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. സീതയുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പോലീസും അഗ്നിശമനസേനയും ആക്ട്സ് പ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.
ആംബുലൻസ് മറിഞ്ഞ് നഴ്സിനു ദാരുണാന്ത്യം
01:01 AM Jun 03, 2020 | Deepika.com