കോഴിക്കോട്: ‘എന്നെ ആദ്യമായി ട്രോളിയവര്‍ക്ക് ഒത്തിരി നന്ദി’ - തങ്കുപൂച്ചയുമായി കുട്ടികളുടെ മനം കവര്‍ന്ന സായി ശ്വേത യുടെ ഫേസ് ബുക്ക് പേജ് തുറക്കുമ്പോഴുള്ള വാക്കുകളാണിത്. സംസ്ഥാനത്ത് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസില്‍ ആദ്യ ദിവസം വിക്ടേഴ്സ് ചാനലിലൂടെ ഒന്നാം ക്ലാസുകാര്‍ക്കായി ക്ലാസെടുത്ത സായി ശ്വേത ടീച്ചറാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെതാരം. തങ്കു പൂച്ചയുടെയും മിട്ടു പൂച്ചയുടെയും കിട്ടു കുരങ്ങന്റെയും കഥ രസകരമായി പറഞ്ഞതിലൂടെ കൂട്ടികളെ മാത്രമല്ല, പ്രായഭേദമില്ലാതെ ഏവരെയും വിക്ടേഴ്സ് ചാനലിന് മുന്നില്‍ പിടിച്ചിരുത്താന്‍ ടീച്ചറുടെ അവതരണത്തിനായി. അതോടെ ടീച്ചര്‍ക്ക് വലിയ ആരാധകവൃന്ദവുമായി. ആയിരക്കണക്കിന് പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്.
കൂടാതെ വിക്ടേഴ്സ് ചാനലിന്റെ യു ട്യൂബില്‍ സായി ശ്വേതയുടെ അധ്യാപന വീഡിയോയ്ക്കു താഴെ അഭിപ്രായങ്ങളുടെ പ്രവാഹമാണ്. കഴിഞ്ഞ രണ്ട് ദിവസമായിരുന്നു സായി ശ്വേതയുടെ ക്ലാസുണ്ടായിരുന്നത്. ഇന്നലെ 10.30നും കഥയും പാട്ടുമായി കുട്ടികള്‍ക്കായി ടീച്ചർ എത്തി. കോഴിക്കോട് വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍ വിവിഎല്‍പി സ്കൂളിലെ അധ്യാപികയായ സായി ശ്വേത അധ്യാപികയായിട്ട് ഒരുവര്‍ഷമേ ആയിട്ടുളളൂ. മുതുവടത്തൂർ സ്കൂളിലെത്തി നാലുദിവസം മുമ്പാണ് വിക്ടേഴ്സ് ചാനല്‍ പ്രവർത്തകര്‍ ശ്വേതയുടെ ക്ലാസ് ചിത്രീകരിച്ചത്.
സംസ്ഥാനത്തെ ‘അധ്യാപകക്കൂട്ടം’ വാട്സാപ് ഗ്രൂപ്പിലിട്ട കഥയുടെ വീഡിയോ ആണ് ശ്വേതയെ വിക്ടേഴ്സ് ചാനലിലെത്തിച്ചത്. വീഡിയോ പിന്നീട് അധ്യാപകക്കൂട്ടം ബ്ലോഗിലിട്ടു. ഇത് ഉന്നതവിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നവാഗതരെ സ്വാഗതംചെയ്യാന്‍ ഈ അധ്യാപികയ്ക്ക് വഴിയൊരുങ്ങിയത്. ടിക് ടോക് വീഡിയോ, ഡാന്‍സ് എന്നിവ ചെയ്യാറുണ്ടെന്നും അത് ഇത്തരത്തിലുളള അധ്യാപനത്തിന് സഹായകമായെന്നും സായി ശ്വേത പറഞ്ഞു.
കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശിനിയാണ് സായി ശ്വേത. അമ്മയും രണ്ടു ചേച്ചിമാരുമാണ് വീട്ടിലുള്ളത്. അച്ഛന് മരിച്ചു. ഭര്‍ത്താവ് ദിലീപ് സൗദിയിലാണ്. ഒരുപാട് ഇഷ്ടത്തോടെ തെരഞ്ഞെടുത്ത ജോലിയാണ് അധ്യാപനമെന്ന് സായ് ശ്വേത പറയുന്നു.കുഞ്ഞു മക്കളുടെ മനസില്‍ കയറാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നും ട്രോളുകളിലൊന്നും തളരാതെ തന്നെക്കൊണ്ടാവുന്ന രീതിയില്‍ ഇനിയും കുഞ്ഞു മക്കള്‍ക്കായി ക്ലാസെടുക്കുമെന്നും സായി ശ്വേത പറയുന്നു.
സ്നേഹപൂര്‍വം ശ്വേത ടീച്ചറെത്തും; ആഴ്ചയില്‍ രണ്ടുദിവസം
11:57 PM Jun 02, 2020 | Deepika.com