എന്നാൽ, സ്കൈമെറ്റ് അടക്കമുള്ള ചില സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ ഇക്കുറി കാലവർഷം നേരത്തേ ആരംഭിക്കുമെന്നു പ്രവചിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച കേരളത്തിൽ കാലവർഷം പെയ്തു തുടങ്ങിയതായും സ്വകാര്യ ഏജൻസികൾ അറിയിച്ചിരുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇതു നിഷേധിച്ചിരുന്നു.
കേരളത്തിൽ കഴിഞ്ഞ 48 മണിക്കൂറിൽ ലഭിച്ച മഴ, കാറ്റിന്റെ വേഗം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം ഇന്നലെ രാവിലെ കാലവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചു.
മേയ് പത്തിനു ശേഷം കേരളത്തിലെ 70 ശതമാനം മഴമാപിനികളിൽ തുടർച്ചയായ രണ്ടു ദിവസം 2.5 മില്ലിമീറ്ററിൽ കൂടുതൽ മഴ രേഖപ്പെടുത്തിയാൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ചതായി കണക്കാക്കാമെന്നാണ് മാനദണ്ഡം.
ന്യൂനമർദം അതിതീവ്രം; ചുഴലിക്കാറ്റായേക്കും
ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ട്.കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
വെള്ളിയാഴ്ചയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.