തിരുവനന്തപുരം: കേരളത്തിൽ കോവിഡിന്റെ സാമൂഹ്യവ്യാപനമില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എവിടെനിന്നു രോഗബാധ ഉണ്ടായെന്നു തിരിച്ചറിയാത്ത മുപ്പതോളം കേസുകൾ കേരളത്തിലുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു പലരും സാമൂഹ്യവ്യാപനം എന്നു പറയുന്നത്. എന്നാൽ, ഇത് ഒറ്റപ്പെട്ട കേസുകൾ മാത്രമാണ്. ഇവരെ ചുറ്റിപ്പറ്റി അപകടകരമായ ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. ഈ പ്രദേശങ്ങളിൽ വ്യാപകമായി പരിശോധന നടത്തി ഇതു സംബന്ധിച്ചു വ്യക്തത വരുത്തിയിട്ടുണ്ട്. രോഗബാധിതനായ വ്യക്തിക്ക് രണ്ടാഴ്ചക്കാലത്ത് ബന്ധപ്പെട്ട എല്ലാവരെയും ഓർത്തെടുക്കാൻ സാധിക്കണമെന്നില്ല.
രോഗികളുടെ സന്പർക്കത്തിലുള്ളവരെ കൃത്യമായി കണ്ടെത്തിയും ക്വാറന്റൈൻ ചെയ്യിച്ചുമാണു കേരളം രോഗവ്യാപനം ഫലപ്രദമായി തടഞ്ഞുനിർത്തിയത്. രോഗം രൂക്ഷമായ പല വികസിത രാജ്യങ്ങളിൽ പോലും ഇതു നടപ്പിലാക്കാൻ സാധിച്ചില്ല. കൊറോണ ബാധിച്ച ഒരാളിൽ നിന്നു മൂന്നു പേരിലേക്കു രോഗം പടരുമെന്നാണു ലോകതലത്തിൽ അംഗീകരിക്കപ്പെട്ട കണക്ക്. എന്നാൽ, വുഹാനിൽ നിന്നു രോഗബാധിതരായി കേരളത്തിലെത്തിയവരിൽ നിന്ന് ഒരാൾക്കു പോലും സന്പർക്കത്തിലൂടെ രോഗം പിടിപെട്ടില്ല. ഇതു കേരളത്തിന്റെ നേട്ടമായിരുന്നു.
കേരളത്തിൽ ഇപ്പോൾ ചികിത്സയിലിരിക്കുന്ന രോഗികളിൽ 75 ശതമാനവും കേരളത്തിനു പുറത്തു നിന്നു വന്നവരാണ്. 25 ശതമാനം പേർക്കു മാത്രമാണ് സന്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ലോകത്ത് ഒരാളിൽ നിന്നു മൂന്നു പേർക്കു രോഗം പടരുന്പോൾ കേരളത്തിൽ ഇത് 0.45 മാത്രമാണ്. ലോകത്തു വളരെ കുറച്ചു രാജ്യങ്ങൾക്കു മാത്രമേ ഈ നേട്ടം കൈവരിക്കാനായിട്ടുള്ളു.
മൂന്നു പേർക്കു രോഗം ബാധിക്കുന്ന സ്ഥിതി ഉണ്ടായിരുന്നെങ്കിൽ കേരളത്തിൽ ഇപ്പോൾ ആക്ടീവ് ആയ രോഗബാധിതരായ 670 പേരിൽ നിന്ന് രണ്ടാഴ്ച കൊണ്ട് 25,000 രോഗികൾ ഉണ്ടാകുമായിരുന്നു. ഒരു ശതമാനം നിരക്ക് കൂട്ടിയാൽ പോലും മരണം 250 കവിയുമായിരുന്നു. രോഗവ്യാപനം ഫലപ്രദമായി തടയാൻ കഴിഞ്ഞു എന്നാണിതു കാണിക്കുന്നത്.
വിദേശത്തുനിന്ന് ആദ്യഘട്ടത്തിൽ എത്തിയത് രോഗികളും വയോജനങ്ങളും ഉൾപ്പെടെയുള്ളവരാണ്. അതുകൊണ്ടാണ് ഈ ദിവസങ്ങളിൽ മരണം കൂടുന്നത്. ഇതിൽ ആശങ്കപ്പെടേണ്ടതില്ല. മേയ് നാലു വരെ കേരളത്തിൽ മൂന്നു പേർ മാത്രമായിരുന്നു കോവിഡ് ബാധിച്ചു മരിച്ചത്. എന്നാൽ, മേയ് അവസാനമായപ്പോൾ മരണം പത്ത് ആയി.
കോവിഡ്-19 : സാമൂഹികവ്യാപനമില്ലെന്ന് മുഖ്യമന്ത്രി
12:51 AM Jun 02, 2020 | Deepika.com