കൊച്ചി: കോവിഡ് -19 വ്യാപനത്തെത്തുടര്‍ന്നു സംസ്ഥാനത്തുനിന്ന് ഒരു ലക്ഷത്തോളം അതി ഥി തൊഴിലാളികൾ സ്വദേശത്തേക്കു മടങ്ങി. രോഗഭീതിയുടെ പശ്ചാത്തലത്തില്‍ വിവിധ മേഖകളില്‍ പ്രതിസന്ധി രൂപപ്പെട്ടതോടെയാണ് ഇവർ നാട്ടിലേക്കു തിരികെ പോകാൻ തുടങ്ങിയത്. കോവിഡ് പരിശോധന പൂര്‍ത്തിയാക്കി പ്രത്യേക ട്രെയിനുകളിലാണ് ഇവര്‍ മടങ്ങിയത്. മേയ് 30 വരെ സംസ്ഥാനത്തെ 14 ജില്ലകള്‍ക്കു പുറമെ മാഹില്നിന്നുമായി 76 ട്രെയിനുകളിലായി 99,827 പേരാണ് മറ്റു സംസ്ഥാനങ്ങളിലേക്കു പോയത്.
ലോക്ക് ഡൗൺ കാലയളവിൽ ഏറ്റവും കുടുതൽ പേർ തിരിച്ചു പോയത് പശ്ചിമ ബംഗാളിലേക്കാണ്. 17 ട്രെയിനുകളിലായി 24,975 പേർ. ബിഹാർ- 23,561, ജാര്‍ഖണ്ഡ്- 15,608, ഒറീസ- 3,421, മധ്യപ്രദേശ്-3,387, ഉത്തര്‍പ്രദേശ്-17,252, രാജസ്ഥാന്-7,221, ഉത്തരാഖണ്ഡ്- 880, മണിപ്പൂര്‍- 684, സിക്കിം- 47, മിസോറാം- 245, ഛത്തീസ്ഗഢ്- 1,177, അരുണാചല്‍പ്രദേശ്- 341, മേഘാലയ- 403, ത്രിപുര- 625 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലേക്കു മടങ്ങിയവർ.
ഏറ്റവുമധികം ഇതരംസംസ്ഥാനക്കാര് മടങ്ങിയതു കോഴിക്കോട് ജില്ലയില്‍നിന്നാണ്, 17,400 പേര്. തൊട്ടുപിന്നിൽ എറണാകുളമാണ്, 16,761 പേര്. ഉത്തര്‍പ്രദേശുകാരായ 13 പേരും ത്രിപുരയില്‍നിന്നുള്ള 20 പേരുമാണ് മാഹിയില്‍നിന്നു പോയത്.
അതേസമയം, ഇതരസംസ്ഥാനക്കാർ മടങ്ങിയതോടെ സംസ്ഥാനത്തെ ഹോട്ടല്‍ മേഖല ഉള്‍പ്പെടെയുള്ള വ്യാപര മേഖലയില്‍ തൊഴിലാളികളുടെ കുറവ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പാഴ്സല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്കി ഹോട്ടല്‍ മേഖലയ്ക്കു പ്രവര്‍ത്തിക്കാമെങ്കിലും പലേടങ്ങളിലും തൊഴിലാളികള്‍ ഇല്ലാത്തതിനെത്തുടര്‍ന്നു കടകള്‍ ഇപ്പോഴും അടച്ചിട്ട നിലയിലാണ്. ഇതിനു പുറമെ പ്ലൈവുഡ്, ഫര്‍ണീച്ചര്‍, കെട്ടിടനിര്‍മാണ മേഖലകളിലും തൊഴിലാളികളുടെ കുറവ് രൂക്ഷമാണ്.
മടങ്ങിയത് ഒരു ലക്ഷത്തോളം അതിഥിത്തൊഴിലാളികൾ
12:45 AM Jun 01, 2020 | Deepika.com