ചങ്ങനാശേരി: വീട്ടമ്മ അതിക്രൂരമായി തലയ്ക്കു വെട്ടേറ്റു മരിച്ച സംഭവം പുറംലോകം അറിഞ്ഞത് പ്രതിയായ ഇളയ മകൻ ദൃശ്യങ്ങൾ വാട്ട്സ് ആപ്പിൽ അയച്ചതോടെ. തൃക്കൊടിത്താനം പഞ്ചായത്തിലെ അമര കന്യാക്കോണിൽ (വാക്കയിൽ) കുഞ്ഞന്നാമ്മ (55)ആണ് മകന്റെ വെട്ടേറ്റു മരിച്ചത്.
സംഭവത്തിൽ മകൻ നിധിൻ ബാബു(27)വിനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. 302വകുപ്പുപ്രകാരം കൊലക്കുറ്റത്തിനു കേസെടുത്ത പ്രതിയെ ചങ്ങനാശേരി ജുഡീഷൽ ഫസ്റ്റ്ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അമ്മയും മകനും മാത്രം താമസിച്ചിരുന്ന വീട്ടിൽ ശനിയാഴ്ച രാത്രി 10.30നാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. കൃത്യം നടത്തിയശേഷം നിധിൻ കൈയിൽ കരുതിയിരുന്ന മദ്യം കഴിക്കുകയും കുഞ്ഞന്നാമ്മ വെട്ടേറ്റു മരിച്ചുകിടക്കുന്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തി ബന്ധുക്കളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അയയ്ക്കുകയും സമീപവാസികളെ വിവരം ഫോണിൽ അറിയിക്കുകയുമായിരുന്നു. അയൽവാസികൾ ഓടിയെത്തിയപ്പോൾ വീടിന്റെ ഗ്രില്ലിനകത്തു നിധിൻ നിൽക്കുന്നതായി കണ്ടു. നാട്ടുകാർ തൃക്കൊടിത്താനം പോലീസിൽ അറിയിച്ചു. തുടർന്ന് ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്കുമാർ, തൃക്കൊടിത്താനം സിഐ അനൂപ് കൃഷ്ണ, എസ്ഐ ആർ. രാജേഷ് എന്നിവർ സംഭവസ്ഥലത്ത് എത്തി വീടിന്റെ ഗ്രില്ല് തുറന്നു അകത്തു കടന്നപ്പോഴാണ് ബെഡ് റൂമിൽ നിലത്തു കുഞ്ഞന്നാമ്മ തലയ്ക്കു വെട്ടേറ്റ് രക്തംവാർന്നൊഴുകി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നുതന്നെ പോലീസ് നിധിനെ കസ്റ്റിയിലെടുക്കുകയായിരുന്നു.
പോലീസ് പറയുന്നതിങ്ങനെ: നിധിനും അമ്മ കുഞ്ഞന്നാമ്മയും തമ്മിൽ അത്ര സ്നേഹത്തിലായിരുന്നില്ല. പണത്തെച്ചൊല്ലി തർക്കവും വഴക്കും പതിവായിരുന്നു. ശനിയാഴ്ച രാത്രി പത്തിന് ഇതുവരും തമ്മിൽ വഴക്കും പിടിവലിയുമുണ്ടായി. നിധിൻ അടുക്കളയിൽനിന്നു കറിക്കത്തിയെടുത്തു കുഞ്ഞന്നാമ്മയുടെ കഴുത്തിലും തലയിലും വെട്ടി. നിലത്തുവീണു രക്തംവാർന്നൊഴുകിയാണ് കുഞ്ഞന്നാമ്മ മരിച്ചത്. തുടർന്നു അമ്മ മരിച്ചുകിടക്കുന്ന ചിത്രം മൊബൈലിൽ പകർത്തി ബന്ധുക്കളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
കൃത്യത്തിനുപയോഗിച്ച കറിക്കത്തിയും ഒരു ചുറ്റികയും മുറിയിൽനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഷാർജയിൽ ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നിധിൻ കഴിഞ്ഞ ഫെബ്രുവരി 15നാണ് നാട്ടിലെത്തിയത്. തന്നോട് അമ്മയ്ക്കു സ്നേഹമില്ലെന്നും വീട്ടുകാര്യങ്ങൾ പറയാതെ മറച്ചുവച്ചിരുന്നതായും ടിവി കാണാൻ സമ്മതിച്ചിരുന്നില്ലെന്നും നിധിൻ പറഞ്ഞതായും പോലീസ് പറഞ്ഞു.
വിദേശത്തു ജോലിയിലായിരുന്ന ചെങ്ങരൂർ വാക്കയിൽ ബാബുവായിരുന്നു കുഞ്ഞന്നാമ്മയുടെ ഭർത്താവ്. കുഞ്ഞന്നാമ്മക്ക് അമരയിൽ വീതം ലഭിച്ച സ്ഥലത്ത് ഇവർ വീടുവച്ചു താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ പിണങ്ങുകയും വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു. ബാബു ഏതാനും വർഷങ്ങൾക്കുമുന്പ് മരിച്ചു. ഇവരുടെ മൂത്തമകൻ ജിതിൻ വിദേശത്താണ്.
ഇന്നലെ രാവിലെ പോലീസ് ഇൻക്വസ്റ്റ് തയാറാക്കിയ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. അമര കന്യാക്കോണിൽ പരേതരായ കെ.വി.പോത്തൻ- സാറാമ്മ ദന്പതികളുടെ മകളാണ് കൊല്ലപ്പെട്ട കുഞ്ഞന്നാമ്മ.
കൊലപാതക ദൃശ്യം വാട്ട്സ് ആപ്പിലിട്ടു കൂസലെന്യേ യുവാവ്
12:45 AM Jun 01, 2020 | Deepika.com