തിരുവനന്തപുരം: തടവുകാ൪ക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ റിമാന്‍ഡ് പ്രതികളെയും പരോളിനുശേഷം മടങ്ങിയെത്തുന്നവരെയും നേരിട്ട് ജയിലുകളില്‍ പ്രവേശിപ്പിക്കില്ല. കോവിഡ് പരിശോധനയ്ക്കും നിരീക്ഷണത്തിനും ശേഷം മാത്രമേ ജയിലിൽ പ്രവേശിപ്പിക്കുകയുള്ളു. എല്ലാ ജില്ലകളിലും തടവുകാര്‍ക്കായി കോവിഡ് പ്രാഥമിക പരിശോധനാ കേന്ദ്രങ്ങള്‍ നിശ്ചയിച്ചു. സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ ആശുപത്രികളേയുമാണ് പരിശോധനാ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ളത്.
പിസിആര്‍ പരിശോധനയുടെ ഫലം വരുന്നതുവരെ തടവുകാരെ ഇവിടെ നിരീക്ഷിക്കും. പരിശോധനാ ഫലം നെഗറ്റീവ് ആകുന്നവരെ അതാത് ജയിലുകളിലേക്ക് മാറ്റും. എന്നാല്‍, രോഗം സ്ഥിരീകരിക്കുകയും പ്രത്യേക ലക്ഷണങ്ങളില്ലാത്തവരെയും പരിശോധനാ കേന്ദ്രങ്ങളില്‍ തന്നെ താമസിപ്പിക്കും. ഇവരെ പ്രത്യേക നിരീക്ഷണത്തിലുമാക്കും. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുണ്ടായാല്‍ കോവിഡ് ആശുപത്രികളിലേക്ക് മാറ്റും.
തടവുകാരെ പ്രവേശിപ്പിക്കുന്ന പ്രാഥമിക പരിശോധനാ കേന്ദ്രങ്ങളിലും കോവിഡ് ആശുപത്രികളിലും തടവുകാര്‍ക്കായി ജയില്‍ അധികൃതര്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊരുക്കുകയും ചെയ്യും. തിരുവനന്തപുരം ജില്ലയിലും കണ്ണൂരിലും തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. വിവിധ ജില്ലകളിലായി 296 കിടക്കകളും 52 മുറികളുമാണ് കോവിഡ് പ്രാഥമിക പരിശോധനാ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ളത്. പരിശോധനാഫലം വരുന്നത് കാത്തു നിലവിൽ 120 തടവുകാര്‍ വിവിധ കേന്ദ്രങ്ങളിലുണ്ട്.
പുതുതായി റിമാൻഡ് ചെയ്യുന്ന തടവുകാരെ പോലീസ്, എക്സൈസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരില്‍ നിന്ന് വാറണ്ട് സഹിതം ഏറ്റെടുത്താണ് കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുന്നത്. ജില്ലാ ജയില്‍ സുപ്രണ്ടുമാര്‍ക്ക് അതത് പരിശോധനാ കേന്ദ്രങ്ങളുടെ ചുമതലയും നല്കി. പരിശോധനാ കേന്ദ്രങ്ങളിലെ തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ ഭക്ഷണം വിതരണം ചെയ്യാന്‍ കേന്ദ്രങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ജയിലിന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് 19: തടവുകാരുടെ പരിശോധനയ്ക്കു പ്രത്യേക ആശുപത്രി
12:40 AM Jun 01, 2020 | Deepika.com