മാഹി: ക്വാറന്റൈന് ലംഘിച്ചെന്ന പ്രചാരണത്തെതുടർന്ന് ആരോഗ്യ പ്രവര്‍ത്തക ജീവനൊടുക്കാൻ ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി ന്യൂ മാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയും പുന്നോല്‍ സ്വദേശിനിയുമായ മുപ്പത്തിമുന്നുകാരിയാണ് ജീവനൊടുക്കാനൊരുങ്ങിയത്. രക്തസമ്മര്‍ദത്തിനുള്ള 20 ഗുളിക യുവതി ഒരുമിച്ചു കഴിക്കുകയായിരുന്നു. ഉടന്‍ തലശേരി ഗവ.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രഥമ ശുശ്രൂഷയ്ക്കു ശേഷം പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. അതേ സമയം യുവതിയുടെ സ്രവ പരിശോധന ഫലം നെഗറ്റീവാണ്.
ഇവരുടേതെന്ന പേരിലുള്ള ആത്മഹത്യക്കുറിപ്പ് സമൂഹമാധ്യമങ്ങള്‍വഴി പ്രചരിക്കുന്നുണ്ട്. തന്റെ മരണത്തിന് ഉത്തരവാദികള്‍ സഹപ്രവര്ത്തകന് ഉള്‍പ്പെടെ നാലു പേരാണെന്ന് ആ കുറിപ്പില്‍ പറയുന്നു. ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താന്‍ ജോലി ചെയ്തെന്നാണ് ചിലര്‍ കുപ്രചാരണം നടത്തുന്നതെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും കുറിപ്പിലുണ്ട്.
കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഒരു അവധി പോലും എടുക്കാതെ രോഗീപരിചരണം നടത്തുന്ന തനിക്കെതിരേ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. വീടുകളില്‍ പോയി രോഗികളെ പരിചരിക്കാറുണ്ട്. ഒരിടത്തുനിന്നും യാതൊരു പരാതിയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലഭിച്ചിട്ടില്ല. തന്നെപ്പോലുള്ള കമ്യൂണിറ്റി നഴ്സുമാരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്.
വ്യാജപ്രചാരണം: ആരോഗ്യപ്രവര്‍ത്തക ജീവനൊടുക്കാൻ ശ്രമിച്ചു
12:40 AM Jun 01, 2020 | Deepika.com