തിരുവനന്തപുരം: കാലവ൪ഷ- തുലാവർഷ കെടുതി പ്രതിരോധ നടപടികളുടെ ഭാഗമായി കരയിലും വെള്ളത്തിലും ഒരേസമയം രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന ആംഫിബിയൻ വാഹനം സംസ്ഥാനത്തു മുൻകൂട്ടി എത്തിക്കണമെന്ന് ആവശ്യം. ജൂൺ ആദ്യവാരം കാലവർഷം ആരംഭിക്കാനിരിക്കേയാണ് ബിഎസ്എഫിന്റെ കൈവശമുള്ള രണ്ട് ആംഫിബിയൻ വാഹനം എത്തിക്കണമെന്ന കേരളത്തിന്റെ ആവശ്യം. ബിഎസ്എഫിന്റെ രണ്ട് വാട്ടര്‍ വിംഗ് ടീമിനെ കേരളത്തില്‍ മുന്‍കൂട്ടി എത്തിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ മഴക്കാല മുന്നൊരുക്ക നടപടികളുടെ ഭാഗമായി ആംഫിബിയന്‍ വാഹനം ഉള്‍പ്പെടുന്ന രണ്ട് വാട്ടര്‍ വിംഗ് ടീമിനെ കേരളത്തില്‍ മുന്‍കൂട്ടി എത്തിക്കണമെന്നും ഒരു ടീം പാലക്കാടും രണ്ടാമത്തെ ടീം കണ്ണൂരും നിലനിര്‍ത്തണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2018ലെ മഹാപ്രളയ രക്ഷാപ്രവ൪ത്തനത്തിനായി ആംഫിബിയൻ വാഹനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഗുജറാത്തിൽനിന്നു വാഹനം എത്തിച്ചപ്പോഴേക്കും രക്ഷാദൗത്യം ഏതാണ്ടു പൂ൪ത്തിയായിരുന്നു.
ഇത്തരം രക്ഷാ ഉപകരണങ്ങൾ നേരത്തേ എത്തിച്ചിരുന്നെങ്കിൽ രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാനും ദുരന്തം ഒരു പരിധിവരെ ലഘൂകരിക്കാനും കഴിയുമായിരുന്നുവെന്നാണു സർക്കാർ കരുതുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി സംസ്ഥാനം പ്രളയക്കെടുതി നേരിട്ട സാഹചര്യത്തിൽ ദേശീയ ദുരന്തപ്രതികരണ സേനയുടെ 10 സംഘം കേരളത്തിലേക്ക് എത്തണമെന്ന അഭ്യർഥനയും കേന്ദ്രത്തോടു നടത്തിയിരുന്നു.
കേരളത്തില്‍ ഈ വര്‍ഷം ദേശീയ ദുരന്തപ്രതികരണ സേനയുടെ മൊത്തം 28 ടീം സന്നദ്ധമായി നില്‍ക്കണമെന്നാണ് ആവശ്യം. ആദ്യസംഘമായി നാലു ടീമിനെ അയയ്ക്കാമെന്നു കേരളത്തെ ദേശീയ ദുരന്തപ്രതികരണ സേന അറിയിച്ചിട്ടുണ്ട്.
തൃശൂരിലുള്ള ഒരു ടീമിനു പുറമെയാണ് നാല് ടീം എത്തുന്നത്. ദേശീയ ദുരന്തപ്രതികരണ സേനയുടെ ഒരു ടീമില്‍ ശരാശരി 48 പേരാണുള്ളത്. വയനാട്, ഇടുക്കി, തൃശൂ൪, ആലപ്പുഴ ജില്ലകളിലാണ് ആദ്യസംഘത്തെ വിന്യസിക്കുക.
കാലവർഷം: വേണം, ആംഫിബിയൻ വാഹനം
12:13 AM Jun 01, 2020 | Deepika.com