തൃശൂർ: ഒരു രൂപപോലും ശമ്പളമില്ലാതെ മൂവായിരം അധ്യാപകർ നാളെ അഞ്ചാം വർഷത്തിലേക്ക്. വിദ്യാലയങ്ങൾ തുറക്കുന്നില്ലെങ്കിലും പുതിയ അധ്യയന വർഷം നാളെ ആരംഭിക്കുകയാണ്. പകൽ വിദ്യാലയങ്ങളിൽ വിദ്യാർഥികളെ പഠിപ്പിക്കുകയും ശന്പളമില്ലാത്തതിനാൽ ദൈനംദിന ജീവിതച്ചെലവുകൾക്കു മറ്റു ജോലികൾ ചെയ്യേണ്ടിവരികയും ചെയ്യുന്നവരാണിവർ.
2016 ൽ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതികളാണ് ഈ അധ്യാപകർക്കു വിനയായത്. ഭേദഗതിയനുസരിച്ച് എയ്ഡഡ് വിദ്യാലയങ്ങളിലെ അധികതസ്തികകളിൽ 50 ശതമാനം സർക്കാർ ഏറ്റെടുത്തു. ആദ്യ തസ്തികയിൽ പ്രൊട്ടക്ടഡ് അധ്യാപകനെ നിയമിച്ചെങ്കിൽ മാത്രമേ അടുത്ത തസ്തികയിൽ മാനേജ്മെന്റിനു നിയമനം നടത്താനാവൂ. നീതിതേടി അധ്യാപകർ നടത്തിയ സമരങ്ങളെ സർക്കാർ അവഗണിച്ചു.
ന്യൂനപക്ഷ മാനേജ്മെന്റുകളാകട്ടെ, ഭരണഘടനാപരമായ ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ സർക്കാർ കവർന്നെടുക്കുന്നു എന്ന നിലപാടിലാണ്.
മാനേജ്മെന്റുകളുടെ നിയമനാധികാരം സർക്കാർ കവർന്നെടുത്തതിനെതിരേ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ഇനിയും അന്തിമ വിധിയായില്ല. ഒഴിവുസമയങ്ങളിൽ ഓട്ടോറിക്ഷ ഓടിച്ചും പെയിന്റിംഗ് ജോലി ചെയ്തും സെയിൽസ്മാനായി പ്രവർത്തിച്ചുമാണ് ഈ അധ്യാപകർ കുടുംബം പോറ്റുന്നത്. ഈ അനിശ്ചിതത്വം അധ്യാപികമാരിൽ പലരുടെയും കുടുംബബന്ധങ്ങൾ പോലും അവതാളത്തിലാക്കി.
കോവിഡ് കാലത്തു മറ്റു ജോലികൾക്കു പോകാൻ കഴിയാതെ കഷ്ടപ്പെടുകയാണ് ഇവരെല്ലാം. അതിഥിത്തൊഴിലാളികൾക്കും വളർത്തുമൃഗങ്ങൾക്കും പോലും സംസ്ഥാന സർക്കാർ കരുതൽ നൽകി.
എന്നാൽ ബിരുദവും ബിരുദാനന്തര ബിരുദവും അധ്യാപക പരിശീലനവും പൂർത്തിയാക്കി നിലവിലുള്ള വിദ്യാഭ്യാസ ചട്ടങ്ങൾക്കനുസരിച്ചു നിയമനം നേടിയ അധ്യാപകരോടു മനുഷ്യത്വപരമായ സമീപനം സർക്കാരിൽനിന്ന് ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്.
മൂവായിരം അധ്യാപകർ ശമ്പളമില്ലാത്ത അഞ്ചാം വർഷത്തിലേക്ക്
12:13 AM May 31, 2020 | Deepika.com