കോഴിക്കോട്: വയനാട്ടില്‍ ജനിച്ച് ദേശീയ രാഷ്ട്രീയത്തില്‍ വരെ എത്തിയ വീരേന്ദ്രകുമാറിന്റെ കര്‍മ മണ്ഡലം കോഴിക്കോടാണ്. ചാലപ്പുറം മൂര്യാട് പാലത്തിന് സമീപത്തുള്ള വീട്ടിലായിരുന്നു വീരേന്ദ്രകുമാറിന്റെ താമസം. അതിനാല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പ്രധാനവേദിയായതും കോഴിക്കോടായിരുന്നു. അരനൂറ്റാണ്ടിലേറെ കോഴിക്കോട് കേന്ദ്രീകരിച്ച് അദ്ദേഹം പ്രവര്‍ത്തിച്ചു. കോഴിക്കോടിന്റെ പാര്ലമെന്റംഗമായുള്ള പ്രവര്ത്തനാനുഭവും വീരേന്ദ്രകുമാറിനുണ്ട്. 1991, 1996 , 2004 വര്‍ഷങ്ങളില്‍ പാര്‍ലമെന്റിലേക്ക് കോഴിക്കോട്ടുനിന്നാണ് മത്സരിച്ചത്. ഇതില്‍ 1996, 2004 തെരഞ്ഞെുപ്പുകളിൽ അദ്ദേഹം വിജയിച്ചു. 1991-ല്‍ കെ. മുരളീധരനോടായിരുന്നു അദ്ദേഹം മത്സരിച്ചത്. ഇതില്‍ പരാജയപ്പെടുകയായിരുന്നു.
പിതാവ് പത്മപ്രഭ ഗൗഡറുടെ സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ കണ്ടാണ് വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ പ്രവേശം. കോഴിപ്പുറത്ത് മാധവമേനോന് എതിരേ ഗൗഡര്‍ മത്സരിക്കുമ്പോള്‍ പ്രചാരണത്തിന്റെ ഭാഗമായി പ്രസംഗിക്കാന്‍ ജയപ്രകാശ് നാരായണ്‍ കോഴിക്കോട്ടു വന്നു. ഗൗഡറോടൊപ്പം പതിനഞ്ചു വയസുകാരന് വീരേന്ദ്രകുമാറും അദ്ദേഹത്തെ കാണാന്‍ പോയതിനെ തുടര്‍ന്നാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
പിന്നെ കേന്ദ്രമന്ത്രി പദത്തില്‍ വരെ എത്താന്‍ സാധിച്ചു. റാം മനോഹര്‍ ലോഹ്യയും എ.കെ. ഗോപാലനുമാണ് വീരേന്ദ്രകുമാറിനെ ഏറെ സ്വാധീനിച്ച വ്യക്തികള്‍. അടിയന്തരാവസ്ഥയ്ക്കെതിരേ നടത്തിയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. സോഷ്യലിസ്റ്റ് ചിന്താഗതിയുമായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ഇടത് പ്രസ്ഥാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് പല ഘട്ടത്തിലും ഇടതുപക്ഷവുമായി ഭിന്നതയുണ്ടായി. പ്രസംഗത്തിലും എഴുത്തിലുമെല്ലാം വിയോജിപ്പ് പ്രകടമായി.
വര്‍ഷങ്ങള്‍ക്ക് ശേഷം വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ 2009ല്‍ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായി. കാല്‍നൂറ്റാണ്ടു പിന്നിട്ട എല്‍ഡിഎഫ് ബന്ധത്തിന് ഇതോടെ വീണ്ടും തിരശീല വീണു. മുന്നണിയെന്ന നിലയില്‍ പതിറ്റാണ്ടുകള്‍ എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിച്ച വീരേന്ദ്രകുമാറിന് യുഡിഎഫിന്റെ സമീപനങ്ങളും ശൈലിയും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാക്കി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് യുഡിഎഫ് വിടാനുള്ള ആക്കം കൂട്ടി. രാജ്യസഭാംഗമായിരിക്കെ, 2018 മാര്‍ച്ച് 24ന് അംഗത്വം രാജിവച്ച് വീണ്ടും എല്‍ഡിഎഫിന്റെ ഭാഗമാവുകയും സ്വതന്ത്ര അംഗമായി വീണ്ടും രാജ്യസഭയില്‍ എത്തുകയുംചെയ്തു. ഒട്ടേറെ പിളര്‍പ്പുകളും ലയനങ്ങളും കണ്ട പാര്‍ട്ടിയായിരുന്നു ജനതാദള്‍. കേരളത്തിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിനു ദേശീയമുഖം നല്കി 2014 ഡിസംബറിലാണ് എം.പി. വീരേന്ദ്രകുമാര്‍ നയിക്കുന്ന സോഷ്യലിസ്റ്റ് ജനത (ഡമോക്രാറ്റിക്) ദേശീയ പാര്‍ട്ടിയായ ജനതാദളില്‍(യു) ലയിച്ചത്. തുടര്‍ന്നിങ്ങോട്ട് വീരേന്ദ്രകുമാര്‍ സംസ്ഥാന പ്രസിഡന്റുമായി.
രാഷ്ട്രീയത്തിലേക്കു ചുരമിറങ്ങിയ നേതാവ്
12:31 AM May 30, 2020 | Deepika.com