കോഴിക്കോട്: ""എനിക്ക് അല്പംപോലും ദുഃഖമില്ല. ഏറെ സന്തോഷത്തോടെയാണ് ഞാൻ പോകുന്നത്. '' രണ്ടുനാൾ മുമ്പ് അച്ഛൻ പറഞ്ഞ വാക്കുകൾ. മടക്കമില്ലാത്ത ഒരു യാത്രയുടെ അടയാളംപോലെ അതു പറയുമ്പോൾ അച്ഛന്റെ മുഖത്ത് നിറഞ്ഞിരുന്ന സംതൃപ്തിയിൽ ഒരു ജന്മത്തിന്റെ മുഴുവൻ അർഥങ്ങളുണ്ടായിരുന്നു.
ജനിച്ചാൽ ഒരുനാൾ മരിക്കണം. പക്ഷേ, ജീവിതം അവസാനിക്കുന്ന നേരത്ത് ഒന്നു തിരിഞ്ഞുനോക്കുമ്പോൾ അത് സാർഥകമായിരുന്നു എന്ന സന്തോഷമാണ് ഒരു മനുഷ്യന്റെ ജന്മം സുകൃതമാക്കുന്നത്. അങ്ങനെ നോക്കുമ്പോൾ എനിക്കു തീർച്ചയായും പറയാൻകഴിയും, സുകൃതമായിരുന്ന ഒരു ജന്മത്തിൽനിന്ന് സന്തോഷത്തോടെയാണ് അച്ഛൻ യാത്രയാകുന്നതെന്ന്.
നിറഞ്ഞ സംതൃപ്തിയോടെ അച്ഛൻ മടങ്ങുമ്പോൾ ആ ജീവിതം സമൂഹത്തിൽ അടയാളപ്പെടുത്തിയ ഓരോ കാഴ്ചയും കണ്ണാടിയിലെന്നപോലെ മനസിൽ തെളിയുന്നു. ഇത്രയുംകാലത്തെ ജീവിതത്തിൽ അച്ഛന് ഒരുപാടൊരുപാട് കാര്യങ്ങൾ ചെയ്യാനായിട്ടുണ്ട്.
എഴുത്തുകാരനായും പ്രസംഗകനായും രാഷ്ട്രീയക്കാരനായും പരിസ്ഥിതി സ്നേഹിയായുമാക്കെ വേഷങ്ങൾ പലതായിരുന്നപ്പോഴും കർമങ്ങൾ അങ്ങേയറ്റം ആത്മാർഥമായി ചെയ്യാൻ അച്ഛൻ ശ്രമിച്ചു വിജയിച്ചതിന്റെ അടയാളങ്ങൾ എത്രയോതവണ ഞാൻ തൊട്ടറിഞ്ഞിരിക്കുന്നു. ഈ പ്രപഞ്ചത്തിലെ എന്റെ ജീവിതത്തിൽ ഏറ്റവും വലിയ പ്രചോദനം എന്റെ അച്ഛനാണ്. ആ അച്ഛന്റെ മകനായി ജീവിക്കാൻ കഴിഞ്ഞതിനേക്കാൾ വലിയൊരു ഭാഗ്യം എനിക്കീ ജന്മത്തിലില്ല.
സുകൃത ജന്മമായിരുന്നു അച്ഛൻ: ശ്രേയാംസ്കുമാർ
12:31 AM May 30, 2020 | Deepika.com